പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പ്രധാനമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപുതന്നെ എയർപോർട്ടിൽ എത്തണമെന്ന് വിമാനക്കമ്പനികൾ നിര്‍ദേശിച്ചു. ഏതു ടെർമിനലിൽ നിന്നാണ് വിമാനം പുറപ്പെടുന്നതെന്നത് മറക്കരുത്. വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരും. ഇതുമൂലം യാത്ര മുടങ്ങാന്‍ സാധ്യതയുണ്ട്. പീക്ക് സീസണിൽ എല്ലാ വിമാനങ്ങളും നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നതിനാൽ പുതിയൊരു സീറ്റ് ലഭിക്കുക പ്രയാസമാണ്. മധ്യവേനൽ അവധിക്ക് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതിനാലാണ് വിമാനക്കമ്പനികള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതാത് എയർലൈനുകളുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ പരിശോധിച്ച് സമയം ഉറപ്പാക്കണം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം ജൂലൈ ഒന്‍പത് വരെ 34 ലക്ഷത്തിലേറെ പേർ യാത്ര ചെയ്യുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദിവസേന ശരാശരി 2.65 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കുന്നത് ജൂലൈ അഞ്ചിനാണ്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ 70 ലക്ഷം പേർ യാത്ര ചെയ്യുമെന്നാണ് കണക്ക്. യാത്രക്കാർ നാല് മണിക്കൂർ മുൻപു വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ഓൺലൈൻ ചെക്ക്-ഇൻ ചെയ്തവർ അവസാന നിമിഷം എത്തിയാലും യാത്ര തടസപ്പെടാം. ഇവരുടെ ചെക്ക്-ഇൻ മാത്രമാണ് പൂർത്തിയായതെന്നും എമിഗ്രേഷൻ, സുരക്ഷാ പരിശോധന എന്നിവിടങ്ങളിലെ തിരക്കും മുൻകൂട്ടി കണ്ട് അതിന് ആനുപാതിക സമയം കണക്കാക്കിയാണ് എത്തേണ്ടതെന്നും അധികൃതർ അറിയിച്ചു. ഹോം ചെക്ക്-ഇൻ, ഏർലി ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ എന്നീ സൗകര്യം ഉപയോഗപ്പെടുത്തിയും തിരക്കിൽനിന്ന് രക്ഷപ്പെടാം. അല്ലാത്തവർ മൂന്ന് മണിക്കൂറിന് മുൻപു തന്നെ വിമാനത്താവളത്തിലെത്തി നടപടി പൂർത്തിയാക്കേണ്ടതാണ്. ലഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പവർ ബാങ്ക്, ബാറ്ററി എന്നിവ ഹാൻ ബാഗേജിൽ മാത്രമേ വയ്ക്കാവൂ. ബാഗേജ് നിയമം അനുസരിച്ച് പാക്ക് ചെയ്ത് വന്നാൽ സമയം ലാഭിക്കാനാകും. 12 വയസിനു മുകളിലുള്ളവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാം. പുറപ്പെടുന്നതിനു മുൻപ് യാത്രാ രേഖകളെല്ലാം ഉറപ്പാക്കുകയും ബാഗേജ് പരിധി പാലിക്കുകയും ചെയ്യണം. ഭൂരിഭാഗം എയർലൈനുകളിലും ഹാൻഡ് ബാഗേജ് പരിധി ഏഴ് കിലോയാണ്. തൂക്കം കൂടിയാൽ അധിക ലഗേജിന് പണം അടയ്ക്കുകയോ അധിക ഭാരം ഒഴിവാക്കുകയോ ചെയ്യേണ്ടിവരും. ഇവ രണ്ടും സമയം നഷ്ടപ്പെടുത്തുന്നതാണ്. ഇനി ചെക്ക്-ഇൻ കൗണ്ടർ സ്റ്റാഫ് വിട്ടാലും ബോർഡിങ് ഗേറ്റിൽ പിടികൂടിയാൽ പണം അടയ്ക്കേണ്ടിവരും. കൂടാതെ, വലിയ ഹാൻഡ് ബാഗേജുകളും ബോഡിങ് ഗേറ്റിൽ പിടികൂടി ലഗേജിലേക്കു മാറ്റും. പാസ്പോർട്ടിലെയും വിമാന ടിക്കറ്റിലെയും പേര് ഒരു പോലെയല്ലെങ്കിൽ യാത്ര മുടങ്ങാം. പാസ്പോർട്ടിലെ നീണ്ട പേര് വിമാന ടിക്കറ്റിൽ ചുരുക്കി എഴുതിയാലും അക്ഷരത്തെറ്റ് ഉണ്ടെങ്കിലും യാത്ര തടസപ്പെടാം. അതിനാൽ, ടിക്കറ്റ് എടുക്കുന്നവർ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. ദുബായ് വിമാനത്താവളത്തിലെത്താനും മടങ്ങാനും മെട്രോ ഉപയോഗിക്കാം. എയർപോർട്ടിലേക്കുള്ള റോഡുകളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ട്യം എയർപോർട്ടിൽ എത്താനാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)