‘തകർന്ന ഹൃദയവും കാലിയായ പോക്കറ്റുമായി നാട്ടിലേക്ക്, അവരെന്നെ പുറത്താക്കി ‘; യുഎഇ പ്രവാസിയുടെ കുറിപ്പ് വൈറൽ
‘തകർന്ന ഹൃദയവും കാലിയായ പോക്കറ്റുമായി നാളെ രാവിലെ ഇന്ത്യയിലേക്ക് വിമാനം കയറും. ഒരു നിമിഷം കൊണ്ടാണ് അവർ എന്നെ പുറത്താക്കിയത്. അതും ഒരു കുറ്റവാളിയെപ്പോലെ. അച്ഛന്റെ ആശ്വാസ വാക്കുകളിലെ നിസ്സഹായത ഞാൻ മനസ്സിലാക്കുന്നു.’ അഞ്ച് വർഷത്തോളം ദുബായിൽ ജോലി ചെയ്ത ശേഷം, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതനായ ഒരു പ്രവാസിയുടെ വൈകാരികമായ പോസ്റ്റാണ് ഇന്ന് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
‘2019-ൽ ദുബായിലേക്ക് താമസം മാറിയ ശേഷം, ഓവർടൈം ജോലിയെടുത്തും അവധി ദിവസങ്ങൾ ഒഴിവാക്കിയും ഞാൻ സമ്പാദിച്ച പണം വീട്ടിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ മാസം അവർ എന്നെ പുറത്താക്കി. അതും ഒരു നിമിഷം കൊണ്ട്. ഒരു മീറ്റിങ്, ‘കമ്പനി പുനഃസംഘടന’ എന്നായിരുന്നു അവർ പറഞ്ഞ കാരണം. ഒരു കുറ്റവാളിയെപ്പോലെ സെക്യൂരിറ്റി എന്നെ പുറത്താക്കി’ വ്യക്തിത്വമില്ലാത്ത ഈ നടപടിക്രമത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
നൂറുകണക്കിന് ജോലികൾക്ക് അപേക്ഷിച്ചിട്ടും പുതിയ അവസരങ്ങൾ ലഭ്യമല്ലാത്തതും വർധിച്ചുവരുന്ന ജീവിതച്ചെലവുകളും കാരണം ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ദുബായിൽ വലിയ ശമ്പളം ലഭിക്കും. പക്ഷേ വാടക, DEWA ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, പെട്രോൾ എന്നിവയ്ക്കെല്ലാം അവ ചെലവാകുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദുബായോട് യാത്ര പറയും മുൻപ് ജീവിതച്ചെലവുകൾക്ക് പണം കണ്ടെത്താനായി അദ്ദേഹം തന്റെ സാധനങ്ങൾ വിറ്റു. ‘ഒരു മെത്ത, ഒരു ചെടി, ഒരു ചെറിയ ടിവി’ എല്ലാം വിറ്റു. ‘തന്റെ ജീവിതത്തിലെ ഓരോ ഭാഗങ്ങളും വിൽക്കുന്നത് പോലെയാണ് അത് അനുഭവപ്പെട്ടതെന്ന്’ അദ്ദേഹം വേദനയോടെ കുറിച്ചു.
‘രാവിലെ കരക് ചായയുടെ ഗന്ധം, ബുർജ് ഖലീഫയിലെ ലൈറ്റ് ഷോ, ഷെയ്ഖ് സായിദ് റോഡിലെ ട്രാഫിക്കിന്റെ സമ്മർദ്ദം, ഇവയെല്ലാം എനിക്ക് നഷ്ടമാകും. ദുബായ് നഗരത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഈ പോസ്റ്റിനെ കൂടുതൽ ഹൃദയസ്പർശിയാക്കിയത്.
ഒഴിഞ്ഞ കൈകളുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത് ‘. ‘വരൂ, വീട് വീടാണ്’ എന്ന് പറഞ്ഞ് അച്ഛൻ തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ വാക്കുകൾക്ക് പിന്നിലെ നിസ്സഹായത തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന് വലിയ പിന്തുണയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ നൽകുന്നത്. വിദേശത്ത് ജോലി നഷ്ടപ്പെടുന്നതിന്റെ വൈകാരികതയെക്കുറിച്ചും ‘ദുബായ് സ്വപ്നത്തിന്’ പിന്നിലെ സങ്കീർണ്ണമായ യാഥാർഥ്യങ്ങളെക്കുറിച്ചും ഒട്ടേറെ പേർ പ്രതികരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)