യുഎഇയിൽ ഉച്ചവിശ്രമ നിയമം: കമ്പനികൾക്ക് നിർദേശവുമായി സർക്കാർ
യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന ഉച്ചവിശ്രമ സമയത്ത് തണലും തണുപ്പും ലഭിക്കാനുള്ള സംവിധാനം ജോലി സ്ഥലത്ത് ഏർപ്പെടുത്തണമെന്ന് കമ്പനികൾക്ക് നിർദേശം നൽകി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ തൊഴിലാളികളെ കൊടുംചൂടിൽ പുറംജോലി ചെയ്യിക്കരുതെന്നാണ് നിയമം. ജോലിസ്ഥലങ്ങളിൽ കുടിവെള്ളവും പ്രാഥമിക ചികിത്സാ മരുന്നുകളും ശീതീകരണ ഉപകരണങ്ങളും ഉണ്ടാകണമെന്നും മന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തിൽ തൊഴിലുടമകൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. നിയമലംഘനം കണ്ടെത്താൻ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തും. 2005ലാണ് യുഎഇയിൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നത്. വിലക്ക് മറികടന്ന് കടുത്ത ചൂടിൽ പണിയെടുപ്പിച്ചാൽ ആളൊന്നിന് 5000 ദിർഹം വീതം പരമാവധി അര ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.
തൊഴിലാളികളുടെ തോതനുസരിച്ച് പാനീയങ്ങളും കുടിവെള്ളവും സുലഭമാക്കുക, ഉപ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ നൽകുക, കഫീൻ അടങ്ങിയ പാനീയങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് മറ്റ് നിർദേശങ്ങൾ. തൊഴിലാളികൾക്ക് അപകടമുണ്ടായാൽ അടിയന്തര വൈദ്യസഹായം എത്തിക്കേണ്ടത് സൈറ്റ് സൂപ്പർവൈസറുടെ കടമയാണ്. പരാതികൾ 600590000, മന്ത്രാലയം സ്മാർട് ആപ് വഴിയോ വെബ്സൈറ്റിലോ അറിയിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)