യുഎഇയിൽ മലയാളികൾക്ക് ആശങ്ക: മുസഫ ഷാബിയയിൽ വാടക കുതിക്കുന്നു; 5–30 ശതമാനം വരെ വാടക വർധന
മുസഫ റസിഡൻഷ്യൽ ഏരിയകളിൽ (ഷാബിയ) മിക്ക കെട്ടിട ഉടമകളും 30% വരെ വാടക കൂട്ടുമെന്ന് അറിയിപ്പ് നൽകിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർ ആശങ്കയിൽ. വാടക കരാർ പുതുക്കാറായവർക്ക് ഒറ്റയടിക്ക് 20,000 ദിർഹം വരെ വർധിപ്പിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചത്. മലയാളികൾ ഏറെ താമസിക്കുന്ന സ്ഥലത്താണ് ഈ വാടകവർധന. അടുത്ത വർഷം മുതൽ ഇത്തിഹാദ് മെട്രോ റെയിൽ പ്രദേശത്തുകൂടി ഓടിത്തുടങ്ങുമെന്നതാണ് വാടക കൂട്ടുന്നതിന് കാരണമായി പറയുന്നത്. വാടക പുതുക്കുന്നതിനേക്കാൾ കൂടിയ നിരക്കാണ് പുതുതായി വാടക കരാർ റജിസ്റ്റർ ചെയ്യുമ്പോൾ നൽകേണ്ടിവരിക. അതിനാൽ പല കെട്ടിട ഉടമകളും 5 മുതൽ 30% വരെ വാടക കൂട്ടിയിട്ടും നിലവിലെ കരാർ പുതുക്കാൻ നിർബന്ധിതരാവുകയാണ് പലരും.
കുറഞ്ഞ വാടകയുള്ള കെട്ടിടങ്ങൾ പ്രദേശത്ത് ലഭ്യമല്ലാത്തതും പുതിയ കെട്ടിടങ്ങൾ വരാത്തതും നിലവിലുള്ളവയിൽ ഒഴിവില്ലാത്തതുമാണ് താമസക്കാരെ പ്രതിസന്ധിയിലാക്കുന്നത്. 40,000 ദിർഹം വാർഷിക വാടകയുണ്ടായിരുന്ന 2 കിടപ്പുമുറി ഫ്ലാറ്റിന് 60,000 ദിർഹമാക്കിയാണ് വർധന.
ജല-വൈദ്യുതി നിരക്ക് മാസം 1000 ദിർഹം കടക്കും. ഇതിനു പുറമെ 5000 ദിർഹം ഡിപ്പോസിറ്റ്, 1000 ദിർഹം ജലവൈദ്യുതി ഡിപ്പോസിറ്റ്, 5% വാറ്റ്, ഇന്റർനെറ്റ്, റജിസ്ട്രേഷൻ ഫീസ്, കെട്ടിടത്തിന്റെ വാച്ച്മാനുള്ള ‘സ്നേഹോപഹാരം’ എന്നിവ കൂടി ചേർത്താൽ തുക വീണ്ടും കൂടും. ബ്രോക്കർമാരുടെ കമ്മിഷൻ വേറെയും. കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് കുത്തനെയുള്ള വാടക വർധനയെന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെടുന്നു.
താരതമ്യേന വാടക കുറഞ്ഞ ഉൾപ്രദേശങ്ങളിൽ പോയി താമസിക്കാമെന്നുവച്ചാൽ വാഹന സൗകര്യമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കും. സ്കൂളുകളുടെ അടുത്തുനിന്ന് ദൂരദിക്കുകളിലേക്കു മാറിയാൽ ബസ് ഫീസ് ഇനത്തിൽ കൂടുതൽ പണം കണ്ടെത്തേണ്ടിവരും. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന മാതാപിതാക്കൾക്ക് ഈ അധിക ചെലവ് താങ്ങാനാവില്ല. ഇതെല്ലാം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുവെന്നും മലയാളികൾ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)