വീട്ടിലിരുന്ന് ജോലി ചെയ്യാം, വാഗ്ദാനം ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും; തട്ടിപ്പില്‍ വീഴല്ലേയെന്ന് യുഎഇ അധികൃതര്‍
യുഎഇയില്‍ ജോലി തട്ടിപ്പ് വ്യാപകമാകുന്നു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് റിക്രൂട്ടിങ് തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ‘വീട്ടിലിരുന്ന് ജോലി ചെയ്യാം, തൊഴിൽ പരിചയം ആവശ്യമില്ല, ഇഷ്ടമുള്ള സമയങ്ങളിൽ ജോലി ചെയ്താൽ മതി, അഭിമുഖം ഇല്ല, നേരിട്ടുള്ള നിയമനം’ തുടങ്ങിയവയാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. തട്ടിപ്പില്‍ നിരവധി പേരാണ് വീണത്. അതിനാൽ, ജോലി വാഗ്ദാനം ലഭിക്കുമ്പോൾ നൂറുവട്ടം ചിന്തിച്ചും പരിശോധിച്ചും വിദഗ്ധോപദേശം തേടിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചതിയിൽ വീഴുന്നവർ ഏറെയും ഓൺലൈനിൽ തൊഴിൽ തേടുന്നവരാണ്. തട്ടിപ്പ് സംഘം അപേക്ഷാ നടപടിക്രമങ്ങൾക്കും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും വിസ നടപടികൾക്കും മുൻകൂർ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടാണ് പണം തട്ടുന്നത്. യുഎഇയിൽ ജോലി ലഭിക്കുന്നവർക്ക് ഓഫർ ലെറ്ററിനൊപ്പം ഇരുകക്ഷികളും ഒപ്പിട്ട തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. തൊഴിൽ വിസ അപേക്ഷയോടൊപ്പം ഇവ രണ്ടും ഹാജരാക്കണം. റിക്രൂട്ടിങ്ങിനോ വിസയ്ക്കോ ഉദ്യോഗാർഥികളിൽനിന്ന് പണം ഈടാക്കാൻ പാടില്ലെന്നും തൊഴിൽ നിയമത്തിലുണ്ട്. എല്ലാ റിക്രൂട്മെന്റ് ചെലവുകളും സ്ഥാപന ഉടമയാണ് വഹിക്കേണ്ടത്. സന്ദർശക വിസയിൽ ജോലി ചെയ്യുന്നതും നിയമവിരുദ്ധമാണ്. ജോലിവാഗ്ദാനം ചെയ്തുള്ള ഓഫർ ലെറ്റർ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ആപ്പ് വഴി സ്ഥിരീകരിക്കുകയോ അതതു രാജ്യത്തെ യുഎഇ എംബസി വഴി പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജോലിക്ക് തൊഴിൽ വിസ മാത്രമേ സ്വീകരിക്കാവൂ. റിക്രൂട്ടിങ് ഫീസ് ആവശ്യപ്പെട്ടാൽ ജോലി സ്വീകരിക്കരുത്. ജോലി വാഗ്ദാനം ചെയ്ത കമ്പനി യുഎഇയിൽ റജിസ്റ്റർ ചെയ്തതാണോ എന്ന് ദേശീയ സാമ്പത്തിക രജിസ്റ്റർ ഉപയോഗിച്ച് പരിശോധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)