ഓപ്പറേഷൻ സിന്ദൂർ: ഖത്തറുമായുള്ള ചർച്ച ഫലപ്രദം; ഭീകരതയ്ക്കെതിരെ ഏകാഭിപ്രായമെന്ന് സർവകക്ഷി സംഘം
ദോഹ∙ പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച രാജ്യത്തിന്റെ നിലപാടും ഭീകരതയ്ക്ക് എതിരെയുള്ള നയങ്ങളും വ്യക്തമാക്കാൻ ഖത്തർ അധികൃതരുമായി നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഭീകരവാദത്തെ ചെറുത്തു നിൽക്കാൻ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായമെന്നും അദ്ദേഹം വിശദമാക്കി. ലോക്സഭാ എംപി സുപ്രിയ സുലേയുടെ നേതൃത്വത്തിൽ വി.മുരളീധരൻ ഉൾപ്പെടെ ഒൻപതംഗ സംഘമാണ് ഖത്തറിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സംഘം ദക്ഷിണാഫ്രിക്കയ്ക്ക് മടങ്ങി.
ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ.മുഹമ്മദ് ബിൻ അബ്ദുല്ലസീസ് ബിൻ സലേഹ് അൽ ഖുലൈഫി, ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുല്ലസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽതാനി, ശൂറാ കൗൺസിൽ ഡപ്യൂട്ടി സ്പീക്കർ ഡോ.ഹംദ ബിൻത് ഹസ്സൻ അൽ സുലൈത്തി ഉൾപ്പെടെയുള്ള ഖത്തർ അധികൃതരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്. മിഡിൽ ഈസ്റ്റ് കൗൺസിൽ ഫോർ ഗ്ലോബൽ അഫയേഴ്സിലെ അക്കാദമിക്, തിങ്ക്–ടാങ്ക് കമ്യൂണിറ്റി, പ്രാദേശിക പത്രമായ അൽഷർഖിന്റെ എഡിറ്റോറിയൽ പ്രതിനിധികൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വിരുന്നിലും സംഘം പങ്കെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)