എയർ ഇന്ത്യ വിമാനത്തിൽ ‘കൊലപാതകം’! പാറ്റയെ ‘തൂക്കിക്കൊന്നു’ എന്ന ലോഗ്ബുക്ക് എൻട്രി — ‘വധശിക്ഷക്ക് വിധേയമാക്കണോ?’ എന്ന കമന്റ്
എയർ ഇന്ത്യയുടെ ഒരു വിമാനത്തിൽ നടന്ന വിചിത്രമായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ദില്ലിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ, ജീവനോടെ കണ്ടെത്തിയ ഒരു പാറ്റയെ “തൂക്കിക്കൊന്നു” എന്ന കുറിപ്പാണ് വിമാനത്തിന്റെ ഔദ്യോഗിക ക്യാബിൻ ഡിഫെക്റ്റ് ലോഗ്ബുക്കിൽ രേഖപ്പെടുത്തിയതും അത് ഇപ്പോൾ വൈറലായതും.
2025 ഒക്ടോബർ 24-ാം തീയതിയുള്ള ഈ കുറിപ്പ് ഒരു വിമാന ജീവനക്കാരനാണ് രേഖപ്പെടുത്തിയതെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ യാത്രക്കാരനാണ് പാറ്റയെ കണ്ടെത്തിയത്. പിന്നീട് സംഭവത്തെക്കുറിച്ച് ക്യാബിൻ ക്രൂ മെയിൻറനൻസ് ലോഗ്ബുക്കിൽ രേഖപ്പെടുത്തി: “യാത്രക്കാരൻ ജീവനോടെ പാറ്റയെ കണ്ടെത്തി – പാറ്റയെ തൂക്കിക്കൊന്നു” എന്ന വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.
‘തൂക്കിക്കൊന്നു’ എന്ന വാക്ക് അക്ഷരപ്പിശകായിരിക്കാമെന്നാണു കരുതുന്നത്. എന്നാൽ കോക്ക്പിറ്റ് ലോഗ്ബുക്കിലെ ഈ എൻട്രിയുടെ ചിത്രം മറ്റ് സാധാരണ പരാതികളോടൊപ്പം പ്രചരിച്ചതോടെ സംഭവം കൗതുകം പരത്തുകയും ചെയ്തു. പാറ്റയെ “വധശിക്ഷക്ക് വിധേയമാക്കണോ” അതോ “ചതച്ചരക്കണോ” എന്നതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പരിഹാസ കമന്റുകൾ. ചെരുപ്പ് മതിയായിരിക്കെ “തൂക്കുമരം എന്തിന്?” എന്ന ചോദ്യവുമായി പലരും രംഗത്തെത്തി. സംഭവം എയർ ഇന്ത്യയുടെ ശുചിത്വവും പരിപാലന രീതികളും സംബന്ധിച്ച ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
പ്രവാസികളെ അറിഞ്ഞോ? വിദേശപഠനം ഇനി കൂടുതൽ സുരക്ഷിതം — നോർക്ക റൂട്ട്സിന്റെ ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ ഈ വർഷം തന്നെ! തട്ടിപ്പുകൾക്ക് അവസാനമിടാൻ കേരള സർക്കാരിന്റെ നീക്കം
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നോർക്ക റൂട്ട്സ് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നു. ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ എന്ന പേരിൽ രൂപീകരിക്കുന്ന ഈ സംരംഭം കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് യാഥാർത്ഥ്യമാകുന്നത്. ഈ വർഷം അവസാനം പോർട്ടൽ പ്രവർത്തനക്ഷമമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരള മൈഗ്രന്റ് സർവേയുടെ കണക്കുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗണ്യമായി വർധിച്ചിരിക്കുകയാണ്. 2018-ൽ 1.3 ലക്ഷം പേർ വിദേശപഠനത്തിനായി പോയപ്പോൾ, 2023-ൽ ഈ എണ്ണം 2.5 ലക്ഷമായി ഉയർന്നു.
തട്ടിപ്പുകൾക്ക് അറുതി ലക്ഷ്യം
നിലവിൽ വിദേശപഠനത്തിനായി പോകുന്നവരിൽ ഭൂരിഭാഗം പേരും സ്വകാര്യ ട്രാവൽ ഏജൻസികളുടെ സഹായം തേടുന്നവരാണ്. എന്നാൽ, വിസ നിയമങ്ങൾ, തൊഴിൽ സാധ്യതകൾ, നിയമപരമായ നടപടികൾ തുടങ്ങിയ വിഷയങ്ങളിലെ അറിവില്ലായ്മ മുതലെടുത്ത് നിരവധി ഏജൻസികൾ വിദ്യാർത്ഥികളോട് തട്ടിപ്പ് നടത്തുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നീക്കം സ്വീകരിച്ചത്.
വിദ്യാർത്ഥികൾക്ക് ആധികാരികവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ നൽകി, സുരക്ഷിതമായ വിദേശപഠന അനുഭവം ഉറപ്പാക്കുന്നതാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. പോർട്ടൽ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് കമ്പനി തിരഞ്ഞെടുക്കാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിലെത്തും. ഖത്തറിലെ മലയാളി സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ പരിപാടി ലോക കേരളസഭയുടെയും ഖത്തർ മലയാളം മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ സന്ദർശനം ഖത്തറിലെ പ്രവാസി മലയാളികൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി ഖത്തറിലേക്ക് കടക്കാൻ ശ്രമം; വിമാനത്താവളത്തിൽ നേപ്പാൾ പൗരൻ പിടിയിൽ
വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യൻ പാസ്‌പോർട്ട് നേടി ദോഹയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച നേപ്പാൾ പൗരൻ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വലയത്തിൽ. മിലൻകുമാർ കർക്കി (42) എന്ന വ്യക്തിയാണ് പിടിയിലായത്. 2013ൽ ഇന്ത്യയിൽ എത്തിയ മിലൻകുമാർ ഡൽഹിയിൽ താമസിക്കവെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമായി തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ആ രേഖകൾ ഉപയോഗിച്ച് കൊൽക്കത്തയിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ട് കരസ്ഥമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ 21-ന് ദോഹയിലേക്കുള്ള വിമാനത്തിൽ കയറാനായി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി വ്യാജരേഖാ പ്രയോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മിലൻകുമാറിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)