Posted By user Posted On

ചോരാത്ത ആത്മവിശ്വാസം; ഖത്തറിൽ വെച്ചുണ്ടായ അപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടമായി; കൂടുതൽ കരുത്തോടെ ലോകം ചുറ്റി മലയാളി യുവാവ്

ഖത്തറിൽ വെച്ചുണ്ടായ അപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും തൃശൂർ സ്വദേശിയായ ഇസ്മായിൽ യൂസഫിന്റെ ആത്മവിശ്വാസത്തിന് ഒരിക്കലും കുറവുണ്ടായില്ല. ലോകം മുഴുവൻ കറങ്ങുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് സൗദിയിലേക്കും എത്തി. ഉംറ നിർവഹിക്കാനാണ് സ്വയം കാറോടിച്ച് ഖത്തറിൽ നിന്നു റിയാദ് വഴി മക്കയിലെത്തിയത്. ദോഹയിൽ നിന്ന് റിയാദിലേക്ക് വിമാനത്തിൽ എത്തിച്ചേരുകയും അവിടെ നിന്ന് കാർ വാടകയ്‌ക്കെടുത്താണ് ജിദ്ദ വഴിയായി മക്കയിലേക്കും തിരിച്ചു യാത്ര ചെയ്തത്. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ പള്ളിപ്പറമ്പിൽ യൂസഫ്-സുബൈദ ദമ്പതികളുടെ ഇളയ മകൻ ഇസ്മായിൽ യൂസഫിന്റെ 2012 നവംബറിൽ സംഭവിച്ച അപകടം മൂലം ജീവിതം തന്നെ മാറിമറിഞ്ഞു. ഖത്തറിൽ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഗേറ്റ് ചാരി വയ്ക്കുന്നതിനിടെ അത് സ്ലൈഡ് ചെയ്ത് ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നട്ടെല്ല് തകരുകയും സ്പൈനൽ കോഡിന് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.

ഒരു മാസം ഹമദ് ആശുപത്രിയിലും അഞ്ചു മാസം റുമൈല ആശുപത്രിയിലും ചികിൽസ നടത്തിയെങ്കിലും രണ്ടു പ്രധാന സർജറികൾക്കൊടുവിൽ ഫലമുണ്ടായില്ല. മറ്റൊരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ രണ്ടു കൊല്ലം തുടരേണ്ടിവന്നു. എന്നാൽ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഇസ്മായിൽ ലോകസഞ്ചാരിയായിത്തീർന്നു.

കോവിഡ് കാലത്ത് ലോകം അടച്ചിട്ടിരുന്നപ്പോൾ പോലും ഇന്ത്യയിലെ പതിനാറോളം സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തി. 2020-ൽ സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന വിന്റർ ഒളിമ്പിക്സിലും 2022-ൽ സെർബിയയിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും വൊളന്റിയറായി പങ്കെടുത്തു. 2022-ൽ അസർബൈജാൻ, ജോർജിയ, സെർബിയ, ജർമനി, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ലക്സംബർഗ്, ഓസ്ട്രിയ, ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിലായി ഒമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു.
നാല് തവണ യുഎഇ, രണ്ടു തവണ സൗദി, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. 2024-ൽ അമേരിക്കയിൽ നടന്ന പാൻ അമേരിക്കൻ മാസ്റ്റർ ഗെയിംസിലും വൊളന്റിയറായി പങ്കെടുത്തു.

കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഇസ്മായിൽ യൂസഫിന്റെ പുതിയ സൗദി സന്ദർശനം ആരംഭിച്ചത്. ഖത്തർ എയർവേയ്‌സിൽ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തി, അവിടെ നിന്ന് വാടക കാർ എടുത്ത് മക്കയിലേക്ക് യാത്ര തുടങ്ങി. കൈകൊണ്ട് ബ്രേക്കും ആക്സിലേറ്ററും നിയന്ത്രിക്കാൻ കഴിയുന്ന, അമേരിക്കയിൽനിന്ന് കൊണ്ടുവന്ന പ്രത്യേക സംവിധാനമുള്ള വാഹനമാണ് അദ്ദേഹം ഓടിച്ചത്. ഇത്തരത്തിലുള്ള വാഹനം ഓടിക്കാൻ പ്രത്യേകം ലൈസൻസും ആവശ്യമാണ്. റിയാദിൽ നിന്ന് മദീന, ജിദ്ദ വഴിയാണ് മക്കയിലേക്കെത്തിയത്. നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം റിയാദിലെത്തിയ അദ്ദേഹം പിന്നീട് വിമാനത്തിൽ ദോഹയിലേക്ക് തിരിച്ചു. സൗദിയിലെ യാത്രയിൽ സഹോദരൻ മുസ്തഫയും കൂട്ടായി.
സൗദിയിലെ സന്ദർശനം കഴിഞ്ഞതോടെ ഇനി ഒറ്റയ്ക്ക് കാറോടിച്ച് ലോകം ചുറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്മായിൽ യൂസഫ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്; ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ സ്ട്രോക്ക് വന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ചികിത്സയിലായിരുന്ന മലയാളി മുരളീധരനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘാടനത്തോടെയുമാണ് മടക്കം സാധ്യമായത്. അദ്ദേഹത്തോടൊപ്പം മരുമകനും ഉണ്ടായിരിന്നു.

സെപ്റ്റംബർ 24ന് യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഖത്തർ എയർവേസിന്റെ മെഡിക്കൽ വിഭാഗം അടിയന്തരമായി മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ദിവസത്തെ ചികിൽസയ്ക്കുശേഷമാണ് ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് മടങ്ങിയത്.

നടപടികൾക്ക് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ എയർവേയ്‌സ്, ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തോടെയാണ് സുരക്ഷിതമായ തിരിച്ചുപോക്ക് സാധ്യമായതെന്ന് എംബസി അറിയിച്ചു. സഹായം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഖത്തറിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിൽ ഇനി യുപിഐ വഴി പണമടയ്ക്കാം

ഖത്തറിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനി യുപിഐ (Unified Payments Interface) സംവിധാനത്തിലൂടെ നേരിട്ട് പണമടയ്ക്കാം. ഖത്തർ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിലാണ് ഈ സൗകര്യം നിലവിൽ വന്നിരിക്കുന്നത്. എൻഐപിഎൽ (International Payments Limited)യും ഖത്തർ നാഷണൽ ബാങ്കും (QNB) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് സംവിധാനം ആരംഭിച്ചത്. പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ഇടപാടുകൾ നടത്താനാകും. ഖത്തറിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ ഇന്ത്യക്കാർ രണ്ടാമത്തെ വലിയ വിഭാഗമാണെന്നതിനാൽ പുതിയ സംവിധാനം വലിയ ഗുണം ചെയ്യും.

ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് യുപിഐ സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്ന് ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽനിഅ്മ അഭിപ്രായപ്പെട്ടു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീയാണ് രാജ്യത്ത് യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന ആദ്യസ്ഥാപനമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് റീട്ടെയിൽ & ഹോസ്പിറ്റാലിറ്റി ഓഫീസർ സാബിത് മുസ്‌ലിഹ് പറഞ്ഞു. ഇന്ത്യൻ യാത്രക്കാരുടെ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും പണരഹിതവുമായ രീതിയിൽ നടത്താനാകുന്ന സംവിധാനമാണിതെന്ന് എൻഐപിഎൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version