‘മോചനത്തിന് ഇനി മാസങ്ങൾ മാത്രം’: ഗൾഫിൽ ജയിലിലുള്ള മലയാളി അബ്ദുൽ റഹീമിന് ആശ്വാസവിധിയുമായി കോടതി
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതി. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ 20 വർഷത്തെ തടവിന് വിധിച്ച് റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിട്ടത്. ശിക്ഷാകാലാവധി ഉയർത്തണമെന്ന് ആവശ്യവുമായി പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീലിലാണ് മേൽക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേൽക്കോടതിയിൽ സമീപിക്കുകയായിരുന്നു. ഇന്ന് (ബുധൻ) രാവിലെ 11ന് ചേർന്ന അപ്പീൽ കോടതി സിറ്റിങ് നിലവിലെ കീഴ്ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ജയിലിൽ ഇതിനോടകം 19 വർഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് മോചനം അനുവദിക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് ഇത് സംബന്ധിച്ച് മേൽക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
റഹീമിൻറെ അഭിഭാഷകന്മാരും ഇന്ത്യൻ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ സിറ്റിങിൽ കോടതിയിൽ ഹാജരായി. കീഴ്ക്കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ വിധി ഏറെ ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ശിക്ഷാകാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ കൂടിമാത്രമാണ് ബാക്കിയെന്ന് ആശ്വാസത്തിലാണ് ഉറ്റവർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)