ഒരാഴ്ചയായി ഒരു വിവരവുമില്ല; ഇറാൻ തീരത്തെ കപ്പലിൽ കുടുങ്ങി മലയാളി, ആശങ്കയിൽ കുടുംബം
ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ തീരത്ത് കുടുങ്ങിയ വാണിജ്യ കപ്പലിനുള്ളിൽ കഴിയുന്ന തന്റെ ഭർത്താവിനെക്കുറിച്ചുള്ള ആശങ്കയിലാണ് തിരുവനന്തപുരം സ്വദേശിനി അപർണ സുരേഷ്. മിറേജ് (IMO: 9254422) എന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനാണ് അവിനാശ് അമൽ കുമാർ. കഴിഞ്ഞ ഏഴ് ദിവസമായി അവിനാഷിൽ നിന്ന് യാതൊരു വിവരവും ലഭ്യമല്ലെന്ന് ഭാര്യ അപർണ സുരേഷ് പറയുന്നു. 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ‘ഇറാൻ-ഇസ്രയേൽ സംഘർഷം കാരണം അവിടത്തെ ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ചതായാണ് അവിനാഷ് പറഞ്ഞത്. എനിക്ക് ലഭിച്ച അവസാന സന്ദേശം അതായിരുന്നു. അതിനുശേഷം ഒരു വിവരവുമില്ല. മണിക്കൂറുകൾ കഴിയുന്തോറും കുടുംബത്തിന്റെ ആശങ്ക വർധിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവിനാഷിന്റെ പിതാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കപ്പലിന്റെ ഉടമസ്ഥരായ ഡീവൈൻ ഷിപ്പ് മാനേജ്മെന്റ് ആൻഡ് മറൈൻ സർവീസസ് ലിമിറ്റഡുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് അപർണ പറയുന്നത്. ‘കപ്പലിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയില്ലെന്നാണ് അവർ പറയുന്നത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഭർത്താവിനെയും കപ്പലിലുള്ള മറ്റുള്ളവരെയും സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നു മാത്രമാണ് തനിക്ക് ആവശ്യപ്പെടാനുള്ളത്’.
കമ്പനി മാനേജർ വിവേക് കുമാർ 23 ഇന്ത്യൻ ക്രൂ അംഗങ്ങൾ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചു. ‘കപ്പലിന്റെ വിദേശ ഉടമയെ വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഏകദേശം 250 വ്യാപാര കപ്പലുകളുണ്ട്. ഞങ്ങൾ അവരുമായി ബന്ധപ്പെട്ടിട്ടുണ്ട്, ജീവനക്കാരുമായി ഉടൻ തന്നെ ബന്ധപ്പെടാനാകുമെന്നാണ് പ്രതീക്ഷ’, വിവേക് കുമാർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)