Posted By user Posted On

ജൂലൈയില്‍ നാട്ടിലേക്കുള്ള വിമാന നിരക്ക് കൂടും.. എന്നാലും പ്രവാസികള്‍ക്ക് ആശ്വസിക്കാം! കാരണമിത്

അടുത്ത മാസം നാട്ടിലേക്ക് യാത്ര നിശ്ചയിച്ചിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിമാന ടിക്കറ്റില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. ജൂലൈയിലെ അവധി ദിനങ്ങളില്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ വര്‍ധനവാണ് കാണുന്നത്. ഇത് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ചിലവ് ഇളവ് നല്‍കും എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ബുക്കിംഗ് നടത്താന്‍ പദ്ധതിയിടുന്നവര്‍ക്ക് ജൂണ്‍ അവസാനത്തിലോ അടുത്ത മാസം ആദ്യത്തിലോ ഉള്ള യാത്രകള്‍ക്ക് ജൂണിനെ അപേക്ഷിച്ച് 5%-15% വര്‍ധനവ് കാണാനാകും. 2023 ലും 2024 ലും ഉണ്ടായ 30%-40% വര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച ഡീല്‍ ആണ് എന്ന് ദുബായ് ആസ്ഥാനമായുള്ള ഏഷ്യാറ്റിക് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സിന്റെ സ്ഥാപകന്‍ സനൂര്‍ പറഞ്ഞു. യുഎഇ-ഇന്ത്യ റൂട്ടുകളില്‍, പ്രത്യേകിച്ച് തിരക്കേറിയ യാത്രാ കാലയളവില്‍ ഇത് ഭേദപ്പെട്ട ആനുകൂല്യം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള നിരക്കുകള്‍ നിയന്ത്രണത്തില്‍ തുടരുന്നതിനുള്ള ഒരു പ്രധാന കാരണം എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് പോലുള്ളവ യുഎഇ-ഇന്ത്യ മേഖലയില്‍ അധിക വിമാനങ്ങള്‍ കൊണ്ടുവന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാവല്‍ ഏജന്റുമാരുടെ അഭിപ്രായത്തില്‍, മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള വിമാനങ്ങളില്‍ 1,000 ദിര്‍ഹത്തില്‍ താഴെയും അതിനടുത്തുമുള്ള ടിക്കറ്റുകള്‍ക്ക് സീറ്റുകള്‍ ലഭ്യമാണ്. കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളുടെ കാര്യത്തില്‍, ടിക്കറ്റ് നിരക്കുകള്‍ സാധാരണയായി 1,200 ദിര്‍ഹമോ അതില്‍ കൂടുതലോ ആയിരിക്കും. 2025 വേനല്‍ക്കാലത്ത് നിരക്ക് വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ഈദ്, വേനല്‍ക്കാല യാത്രകള്‍ കാരണമായിട്ടുണ്ട്.
‘കഴിഞ്ഞ വര്‍ഷം, ഈദ്, വേനല്‍ക്കാല യാത്രകള്‍ ഏറെക്കുറെ ഒത്തുവന്നു, അതായത് ഇന്ത്യയിലേക്കുള്ള യാത്രാ ആവശ്യം വളരെ കൂടുതലായിരുന്നു. കൂടാതെ ആവശ്യത്തിന് വിമാന ശേഷിയും ഉണ്ടായിരുന്നില്ല,’ സനൂര്‍ പറഞ്ഞു. ഈ വര്‍ഷം, ഈദ് അവധിക്കാലത്തോടെ വ്യക്തമായ വിഭജനം ഉണ്ടായിരുന്നു എന്നും കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ സര്‍വീസ് നിലവില്‍ വരുന്നു എന്നും സനൂര്‍ വ്യക്തമാക്കി.

അതേസമയം ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം കാരണം ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായ യുഎഇ-ഇന്ത്യ വ്യോമ ഇടനാഴിയുടെ ഭാഗമായ മേഖലയിലെ വ്യോമാതിര്‍ത്തികള്‍ അടച്ചതുമൂലം പല പ്രവാസികളുടേയും നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നാല് ദിവസത്തിലേറെയായി വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും മൂലം പലരും പ്രതിസന്ധിയിലായി.

എയര്‍ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. തിങ്കളാഴ്ച, എയര്‍ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായില്‍ നിന്ന് ലഖ്നൗ, മംഗലാപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തിയ ആറ് വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് മറ്റ് വിമാനക്കമ്പനികളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെയും റദ്ദാക്കലുകളും കാലതാമസങ്ങളും ബാധിച്ചു. അതേസമയം, അടച്ചിട്ട വ്യോമാതിര്‍ത്തികള്‍ക്ക് പകരം ധാരാളം വിമാനങ്ങള്‍ യുഎഇ, ഒമാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നുണ്ട് എന്നും ഇത് ഈ റൂട്ടില്‍ തിരക്കിന് കാരണമായിട്ടുണ്ട് എന്നും സ്മാര്‍ട്ട് ട്രാവല്‍സിന്റെ ജനറല്‍ മാനേജര്‍ സഫീര്‍ മുഹമ്മദ് പറഞ്ഞു.

യുഎഇ-ഇന്ത്യ വ്യോമ പാത പ്രതിവര്‍ഷം 10 ദശലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്നതാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇത് പലപ്പോഴും മികച്ച അന്താരാഷ്ട്ര ഇടനാഴികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 2023 ല്‍, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആകെ 19 ദശലക്ഷം യാത്രക്കാരെ വഹിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version