Posted By user Posted On

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കടുത്ത ശിക്ഷ; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിലെ ഏകീകൃത പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന അച്ചടക്ക നടപടികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആദ്യ തവണത്തെ ലംഘനങ്ങൾക്കും ആവർത്തിച്ചുള്ള ലംഘനങ്ങൾക്കും വ്യത്യസ്ത ശിക്ഷാ നടപടികളാണ് ഉള്ളത്.

ഔദ്യോഗിക പെരുമാറ്റച്ചട്ടം അനുസരിച്ച്, ആദ്യമായി നിയമലംഘനം നടത്തുന്ന ഒരു വിദ്യാർഥിക്ക് കടുത്ത പിഴകൾ നേരിടേണ്ടിവരും. ഇതിൽ 12 ബിഹേവിയർ മാർക്കുകൾ കുറയ്ക്കൽ, നേരിട്ടുള്ള കോപ്പിയടി, സഹകരണം, അല്ലെങ്കിൽ പരീക്ഷാ പേപ്പറിൽ മനഃപൂർവം കൃത്രിമം കാണിക്കൽ എന്നിവയിലൂടെ ക്രമക്കേട് നടന്ന വിഷയത്തിൽ പൂജ്യം മാർക്ക്, ആ വിഷയത്തിൽ മേക്ക്-അപ്പ് പരീക്ഷ എഴുതുന്നതിൽ നിന്നുള്ള വിലക്ക് എന്നിവ ഉൾപ്പെടും.

കൂടാതെ, രക്ഷിതാക്കളെ വിളിപ്പിച്ച് ഔദ്യോഗിക മുന്നറിയിപ്പ് ഒപ്പിട്ടു വാങ്ങുകയും ചെയ്യും. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ ശിക്ഷ കൂടുതൽ കഠിനമാകും. ബിഹേവിയർ മാർക്കുകളിൽ അധിക 12 പോയിന്റ് കുറവ്, എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്ക്, ഏതെങ്കിലും മേക്ക്-അപ്പ് പരീക്ഷകളിൽ നിന്ന് സ്ഥിരമായ വിലക്ക്, ഔദ്യോഗിക മുന്നറിയിപ്പിലും അച്ചടക്ക തീരുമാനത്തിലും ഒപ്പുവയ്ക്കാൻ രക്ഷിതാക്കൾക്ക് ഉടൻ അറിയിപ്പ്. കൂടാതെ, സാഹചര്യമനുസരിച്ച് വിദ്യാർഥിയുടെ കേസ് ബിഹേവിയറൽ കറക്‌ഷൻ പ്രോഗ്രാമുകളിലേക്ക് റഫർ ചെയ്യും.

വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് തങ്ങളുടെ കുട്ടികളെ പരീക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കാനും അവരുടെ അക്കാദമിക് ഭാവിയെ അപകടത്തിലാക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാനും അഭ്യർഥിച്ചു. പരീക്ഷാ ഹാളിലെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കാനും വിദ്യാർഥികളെ ഓർമിപ്പിച്ചു.

∙ സാമൂഹിക മാധ്യമ നിരീക്ഷണവും പുതിയ മാനുവലും
മൂന്നാം ടേം (2024–2025) അന്തിമ പരീക്ഷകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്താനും മൂല്യനിർണയ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാനും സാങ്കേതിക ടീമുകൾ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സജീവമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

പുതുതായി പുറത്തിറക്കിയ അക്കാദമിക് ഇന്റഗ്രിറ്റി ആൻഡ് എക്സാം മിസ്കണ്ടക്ട് മാനുവൽ (ഒന്നാം പതിപ്പ്) 2024–2025 അക്കാദമിക് വർഷത്തെ പരീക്ഷകളിൽ ക്രമക്കേടുകളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല എന്ന മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ചോർച്ച തടയുന്നതിനും വിദ്യാർഥികളുടെ ഉത്തരങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് പരീക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ മാനുവൽ വിദ്യാർഥികൾക്കും പരീക്ഷാ ജീവനക്കാർക്കും രക്ഷിതാക്കൾക്കും കൃത്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ശിക്ഷകളും നിർവചിക്കുന്നു. പരീക്ഷയ്ക്ക് മുൻപും സമയത്തും ശേഷവും സുരക്ഷാ നടപടിക്രമങ്ങൾ, ലംഘനങ്ങൾ ഉണ്ടായാൽ പ്രതികരിക്കേണ്ട രീതി, ധാർമികവും പെരുമാറ്റപരവുമായ മാർഗനിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു.

∙ ക്രമക്കേട് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമം
ക്രഡിബിലിറ്റി ലംഘനം അല്ലെങ്കിൽ പരീക്ഷാ ക്രമക്കേടുകൾ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങളും ഈ ഗൈഡ് വിശദീകരിക്കുന്നു. ഇതിൽ ഉടനടിയുള്ള റിപോർട്ടിങ്, അന്വേഷണം, തെളിവ് ശേഖരണം, ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറൽ എന്നിവ ഉൾപ്പെടുന്നു. ജീവനക്കാർക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ജോലിയിൽ നിന്ന് പുറത്താക്കുന്നത് വരെയും വിദ്യാർഥികൾക്ക് പരീക്ഷയിൽ നിന്ന് അയോഗ്യത കൽപ്പിക്കുന്നത് വരെയുമുള്ള ശിക്ഷകൾ ലഭിച്ചേക്കാം.

∙ പരീക്ഷാ ഹാളിലെ കർശന നിർദേശങ്ങൾ
മുതിർന്നവർക്കുള്ള വിദ്യാഭ്യാസ അന്തിമ പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി മന്ത്രാലയം കർശനമായ നിയമങ്ങളും നിർബന്ധിത നിർദേശങ്ങളും നൽകിയിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർഥികൾ എത്തണം. ഇത് മാനസികവും വൈകാരികവുമായ തയാറെടുപ്പിനും സൂപ്പർവൈസർമാർക്ക് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനും റജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും സഹായിക്കും. വൈകിയെത്തുന്നത് അനുവദനീയമല്ല.

മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളുകളിലേക്ക് കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് ക്രമക്കേടുകൾ തടയാനും ശ്രദ്ധ വർധിപ്പിക്കാനും സഹായിക്കും. നിശ്ചയ സമയം കഴിഞ്ഞെത്തുന്ന വിദ്യാർഥികളെ പ്രവേശിക്കാൻ അനുവദിക്കില്ല. ഇത് പരീക്ഷയുടെ നിഷ്പക്ഷതയും സുരക്ഷയും ഉറപ്പാക്കുന്നു. ആവശ്യമായ എല്ലാ പഠനോപകരണങ്ങളും വിദ്യാർഥികൾ വ്യക്തിഗതമായി കൊണ്ടുവരണം. പങ്കുവയ്ക്കുന്നത് കർശനമായി വിലക്കിയിരിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version