Posted By user Posted On

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം; ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേൽ

യുദ്ധമുഖം തുറന്ന് ഇസ്രയേല്‍. വെള്ളിയാഴ്ച രാത്രിയില്‍ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. തലസ്ഥാനമായ ടെഹ്റാനിലെ നിരവധിയിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാന്‍ ടെലിവിഷനും ആക്രമണം നടത്തിയതായി ഐഡിഎഫും സ്ഥിരീകരിച്ചു. ടെഹ്റാന് വടക്കുകിഴക്കന്‍ ഭാഗത്തായാണ് പുലര്‍ച്ചെയോടെ ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍റെ നൂര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ ആണവ പദ്ധതികളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘നേഷന്‍ ഓഫ് ലയണ്‍സ്’ എന്ന പേരില്‍ ആക്രമണം നടത്തുന്നത്. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ആക്രമണത്തിനു പിന്നാലെ ഇറാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെഹ്റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു. അതിനിടെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമപാത ഇസ്രയേലും അടച്ചു. ഇറാവവ്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

അതേസമയം ഇസ്രയേൽ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാൻ ആരോപിച്ചു. ടെഹ്റാനിൽ 13 സ്ഥലങ്ങൾ ആയിരുന്നു ആക്രമണമെന്നും ഇറാന്റെ ആണവോർജ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു. ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് സഹായം നൽകിയിട്ടില്ല എന്നാണ് അമേരിക്ക വ്യക്തമാക്കിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version