വിമാനയാത്ര തടസ്സപ്പെടുത്തും ‘മിസ്മാച്ച്’; നിയമം കർശനമാക്കിയത് അറിയാതെ എത്തി വലയുന്ന യാത്രക്കാർ ഒട്ടേറെ
പാസ്പോർട്ടിലെയും വിമാന ടിക്കറ്റിലെയും പേരിൽ വ്യത്യാസമുണ്ടെങ്കിൽ യാത്ര മുടങ്ങും. അതിനാൽ വിമാന ടിക്കറ്റ് എടുക്കുന്നവർ പാസ്പോർട്ടിലേതിനു സമാനമായ പേരു തന്നെയാണോ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണം.നേരിയ വ്യത്യാസമുണ്ടെങ്കിൽ ‘മിസ്മാച്ച്’ ചൂണ്ടിക്കാട്ടി യാത്രാനുമതി നിഷേധിക്കും. രേഖകളിലെ പേരിൽ വ്യത്യാസമുണ്ടെങ്കിൽ യാത്രാനുമതി നൽകേണ്ടതില്ലെന്നാണ് എയർലൈനുകൾ വിമാനത്താവളത്തിലെ ചെക്-ഇൻ കൗണ്ടർ ജീവനക്കാർക്ക് നൽകിയ കർശന നിർദേശം.
വ്യക്തിയുടെ പേരിനൊപ്പം വീട്ടുപേരോ രക്ഷിതാവിന്റെ പേരോ സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത് (അബ്രിവേഷൻ) അനുവദിക്കില്ല. പേരും വീട്ടുപേരും രക്ഷിതാവിന്റെ പേരുമെല്ലാം പൂർണമായും എഴുതിയിരിക്കണം. രാജ്യാന്തര യാത്രയ്ക്ക് ഇത് അനിവാര്യമാണെന്ന് നേരത്തെ തന്നെയുള്ള നിയമമാണെങ്കിലും ചില എയർലൈനുകൾ കർശനമാക്കിയിരുന്നില്ല. പഹൽഗാം ആക്രമണത്തിനു ശേഷമാണു നിയമം കർശനമാക്കിയത്.
കഴിഞ്ഞ ദിവസം അൽഐനിൽ നിന്ന് കോഴിക്കോട്ടേക്കു പോകാനെത്തിയ അബുദാബിയിലെ സാമൂഹിക പ്രവർത്തകൻ ബി.സി. അബൂബക്കറിനെയാണു മിസ്മാച്ച് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തടഞ്ഞത്. അബൂബക്കർ പപ്പന്റകത്ത് ചാലിൽ എന്നാണ് ഇദ്ദേഹത്തിന്റെ പാസ്പോർട്ടിലെ പേര്. വർഷങ്ങളായി യാത്ര ചെയ്യുമ്പോൾ അബൂബക്കർ ബി.ചാലിൽ എന്നാണു ടിക്കറ്റിൽ രേഖപ്പെടുത്താറുള്ളത്. ടിക്കറ്റിൽ തിരുത്താതെ യാത്ര അനുവദിക്കില്ലെന്നായി ജീവനക്കാർ. ഉടൻ തന്നെ ഇദ്ദേഹം ഷാർജ എയർപോർട്ടിലെ എയർഇന്ത്യ ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. പാസ്പോർട്ടിലേതിനു സമാനമായ പേരിൽ ഉടൻ ടിക്കറ്റ് ഇഷ്യൂ ചെയ്തതോടെയാണു യാത്രാനുമതി നൽകിയത്.
നിയമം കർശനമാക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തുന്നവർ ചെക്ക്-ഇൻ കൗണ്ടർ ജീവനക്കാർ ചൂണ്ടിക്കാണിക്കുമ്പോഴാകും ശ്രദ്ധിക്കുക. മാറ്റിയെടുക്കാൻ സാവകാശം ലഭിച്ചില്ലെങ്കിൽ വിമാനം പുറപ്പെടുകയും യാത്ര മുടങ്ങുകയും ചെയ്യും. വിലപ്പെട്ട സമയവും പണവും നഷ്ടപ്പെടാതിരിക്കാനാണ് അനുഭവം പങ്കിടുന്നതെന്നും വിമാന ടിക്കറ്റ് എടുക്കുന്നവർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)