‘അയ്യോ ചാടല്ലേ’, ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല; ഇരുവരും ട്രെയിനു മുന്നിലേക്ക് ചാടി, ശരീരം ചിന്നിച്ചിതറി, അതിദാരുണം
ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവാവും വിദ്യാർഥിനിയും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിൽ. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാർക്ക് ചെയ്താണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. തുടർന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം നോർത്ത് – അമൃത്സർ എക്സ്പ്രസിനു മുൻപിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.ശ്രീജിത്തും (38) പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയും (17) പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് കണ്ട് ഗേറ്റ് കീപ്പർക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂർവം പാസഞ്ചർ ട്രെയിനുകൾക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാൾട്ട് സ്റ്റേഷനിൽ ഇരുവരും എത്തി ട്രെയിൻ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. അമൃത്‍സർ എക്സ്പ്രസിനായി ഗേറ്റ് അടച്ചതിനു പിന്നാലെ ഇരുവരും ട്രാക്കിനോട് അടുത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഗേറ്റ്കീപ്പർ ഉടൻ തന്നെ അപകടം മനസിലാക്കി.വൈകാതെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും ട്രാക്കിലേക്കു ചാടുകയായിരുന്നു, ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തലയടക്കം ചിതറിപ്പോയതിനാൽ ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ചുരുക്കം ചില പാസഞ്ചർ ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റയിൽ സ്ഥിരമായി സ്റ്റേഷൻ മാസ്റ്ററോ ജീവനക്കാരോ ഇല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്റ്റേഷൻ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ആരോപണമുണ്ട്. അതേസമയം സ്റ്റേഷൻ എത്തുന്നതിന് മുൻപ് ട്രാക്കിൽ വലിയ വളവുകളൊന്നും ഇല്ലാത്തതിനാൽ ട്രെയിൻ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെൺകുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം. ട്രെയിൻ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയിൽ എത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്. വിദ്യാർഥിനിയുമായി സ്റ്റേഷനിലേക്ക് എത്താൻ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ അടുത്ത ബന്ധുവിന്റെതാണെന്നാണ് നിഗമനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)