Posted By user Posted On

ഹൃദയം തകർന്ന് കുടുംബം; എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അനാസ്ഥ: പ്രവാസി നഴ്സിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകി

സൗദി അറേബ്യയിൽ അന്തരിച്ച തമിഴ്നാട് സ്വദേശിനിയായ പ്രവാസി നഴ്‌സിന്റെ മൃതദേഹം ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകിയതിൽ കടുത്ത പ്രതിഷേധം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണമായതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹമാണ് വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു എയ്ഞ്ചൽ. പനിയും ഛർദ്ദിയും മൂലം ചികിത്സയിലിരിക്കെ, കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഹൃദയാഘാതത്തെ തുടർന്ന് എയ്ഞ്ചൽ അന്തരിച്ചത്. ഡിസംബറിൽ അവധിയെടുത്ത് നാട്ടിലെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അവർ.

രേഖകൾ കൈമാറാതെ വീഴ്ച; വിമാനത്താവളത്തിൽ പ്രതിഷേധം
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ജീവനക്കാരി എന്ന നിലയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് ദിവസത്തോളം വൈകിയെങ്കിലും, ലോക കേരള സഭാംഗം കൂടിയായ സക്കീർ താമരത്തിൻ്റെ നേതൃത്വത്തിൽ മറ്റ് കാര്യങ്ങൾ വേഗത്തിലാക്കി. വിമാനടിക്കറ്റിന് പണം തികയാതെ വന്നപ്പോൾ സഹപ്രവർത്തകർ തുക സമാഹരിച്ചാണ് ടിക്കറ്റ് എടുത്തതെന്ന് സക്കീർ താമരത്ത് അറിയിച്ചു.

അറാർ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസിൽ റിയാദിലെത്തിച്ച മൃതദേഹം, അവിടെ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിലാണ് മുംബൈ വഴി ബെംഗളൂരുവിലെത്തിച്ചത്. എന്നാൽ, മൃതദേഹത്തോടൊപ്പം സൗദിയിൽ നിന്ന് കൊടുത്തുവിട്ട പ്രധാന രേഖകൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് അയക്കാൻ എയർ ഇന്ത്യ അധികൃതർ ശ്രദ്ധിച്ചില്ല. രേഖകൾ ലഭിച്ചശേഷം മാത്രമേ മൃതദേഹം വിട്ടുനൽകാൻ സാധിക്കൂ എന്ന് ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതോടെ കുടുംബാംഗങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായി. തുടർന്ന്, കാർഗോ ഏജൻസികളുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ അഞ്ചര മണിക്കൂർ വൈകിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഈ അനാസ്ഥ കുടുംബത്തിന് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഇനി നിങ്ങളുടെ വാട്‌സ്ആപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്കും ചെയ്യാം; പുതിയ മാറ്റവുമായി മെറ്റ

മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പരസ്പരം ബന്ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, വാട്‌സ്ആപ്പില്‍ ഉടന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇതിനകം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമായിരുന്നു. അതേ രീതിയില്‍ ഇനി ഫേസ്ബുക്ക് പ്രൊഫൈലും വാട്‌സ്ആപ്പ് പ്രൊഫൈല്‍ പേജില്‍ നേരിട്ട് ബന്ധിപ്പിക്കാനാകും. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഫീച്ചര്‍ വഴി വാട്‌സ്ആപ്പ് പ്രൊഫൈല്‍ പേജില്‍ ‘Add Facebook Profile’ എന്ന ഓപ്ഷന്‍ കാണാനാകും. ഇത് തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്ക് വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ലിങ്ക് സൗകര്യത്തിന് പിന്നാലെയാണ് ഇത് വരുന്നത്. മെറ്റയുടെ ഇക്കോസിസ്റ്റം ഏകീകരിക്കാനും, ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ എളുപ്പമാക്കാനും, വിവിധ പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ വേഗത്തിലുള്ള കണക്ഷന്‍ സജ്ജമാക്കാനുമാണ് ഈ നീക്കം. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പിലാണ് ഈ സവിശേഷത പരീക്ഷണം നടത്തിയത്.

വെരിഫിക്കേഷനും ഓപ്ഷനുകളും

ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചേര്‍ത്താല്‍ അത് വാട്‌സ്ആപ്പ് പ്രൊഫൈലില്‍ ദൃശ്യമാകും. എങ്കിലും ഈ സൗകര്യം പൂർണമായും ഓപ്ഷനലാണ് — ലിങ്ക് ചെയ്യണമെന്ന നിർബന്ധമില്ല. ലിങ്ക് ചെയ്‌ത ശേഷം, മെറ്റ അക്കൗണ്ട് സെന്റർ വഴി ഇരു അക്കൗണ്ടുകളും ഒരേ വ്യക്തിയുടേതാണെന്ന് വെരിഫൈ ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

വെരിഫൈ ചെയ്‌ത അക്കൗണ്ടുകള്‍ക്ക് യൂസര്‍ നെയിമിന് സമീപം ചെറിയ ഫേസ്ബുക്ക് ഐക്കൺ പ്രദർശിപ്പിക്കും. അതേസമയം, വെരിഫൈ ചെയ്യാത്ത ലിങ്കുകൾ വേറിട്ട രീതിയിൽ പ്രദർശിപ്പിക്കപ്പെടും. നിലവിൽ വെരിഫൈഡ് സോഷ്യൽ മീഡിയ ലിങ്കുകൾ ബന്ധിപ്പിക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കാണ് ഉണ്ടായിരുന്നത്. സാധാരണ ഉപയോക്താക്കളിലേക്കാണ് ഈ ഫീച്ചർ ഇപ്പോൾ എത്തുന്നത്. വേഗത്തിൽ ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി പൊതുവായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

നിങ്ങളുടെ കുട്ടികൾ ഫോണിനായി വാശി കാണിക്കുന്നുണ്ടോ? എങ്കിൽ സഹായത്തിന് പൊലീസ് മാമനെത്തും; വിളിക്കൂ ഡി-ഡാഡിനെ

ഡിജിറ്റൽ വിപ്ലവകാലത്ത് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങളുടെ അമിതോപയോഗം. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കുമ്പോൾ, ഇതിന് പരിഹാരമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് നൽകി ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചനം നൽകുകയാണ് ലക്ഷ്യം. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗം നടത്തുന്ന ഈ പദ്ധതിയിലൂടെ കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുകയാണ് ശ്രമം.

ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി പൊലീസ് വകുപ്പിലൂടെ നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത ഗൗരവമായ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ ആറു ജില്ലകളിൽ ഈ പദ്ധതിയുടെ സെന്ററുകൾ പ്രവർത്തിക്കുന്നു.

പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലൂടെ ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കളുടെയും കുട്ടികളുടെയും നേരിട്ടുള്ള കൗൺസിലിംഗും ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമ സ്വഭാവം, വിഷാദം, ആത്മഹത്യാ പ്രവണത, പഠനത്തിലെ വീഴ്ച തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും സഹായം ലഭിക്കുക.

മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ തെറാപ്പിയും കൗൺസിലിംഗും മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി മുന്നോട്ട് പോകുന്നു.

സഹായത്തിനായി 9497900200 എന്ന നമ്പറിലൂടെ ‘ഡി-ഡാഡ്’ സെന്ററുകളുമായി ബന്ധപ്പെടാം. ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version