കുർത്ത ധരിച്ചെത്തി, തലയ്ക്ക് ശക്തമായി ഇടിച്ചു, കൈയിലുള്ളതെല്ലാം കവര്‍ന്നു, യുഎഇയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ മലയാളിക്ക് നേരെ ആക്രമണം
ഷാർജയിൽ ജോലി കഴിഞ്ഞ് മടങ്ങിയ മലയാളിയ്ക്ക് നേരെ ആക്രമണം. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച ശേഷം മൊബൈൽ ഫോണുകൾ കവർച്ച ചെയ്തു. കഴിഞ്ഞ ദിവസം അൽ ജുബൈലിനടുത്ത് കോർണിഷിലായിരുന്നു സംഭവം. ഷാർജയിൽ ഡ്രൈവറായ മലപ്പുറം കാക്കഞ്ചേരി സ്വദേശി ബഷീറാ(47)ണ് അക്രമത്തിനും കവർച്ചയ്ക്കും ഇരയായത്. പതിവുപോലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് കോർണിഷിനടുത്തെ കച്ച(ഒഴിഞ്ഞ സ്ഥലം) പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽ വാഹനങ്ങൾക്ക് മറവിൽ ഒളിച്ചിരുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ബഷീർ ഷാർജ പോലീസിൽ പരാതിപ്പെട്ടു. കൂർത്തയായിരുന്നു മൂന്ന് പേരും ധരിച്ചിരുന്നത്.
ഇവർ പെട്ടെന്ന് മുന്നിലേക്കു ചാടി വീഴുകയും ഒരാൾ ബഷീറിന്റെ തലയ്ക്ക് ശക്തമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴേക്കുവീണ വീണ ബഷീറിന്റെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ രണ്ടാമത്തെയാള്‍ വായ പൊത്തിപ്പിടിക്കുകയും മൂന്നാമത്തെ പ്രതി കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തുകയുമായിരുന്നു. പണം ആവശ്യപ്പെടുകയും പാന്റ്സിന്റെ കീശയിൽ നിന്ന് പേഴ്സ് എടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴേയ്ക്കും പാർക്ക് ചെയ്യാൻ മറ്റൊരു കാർ എത്തി. ഉടന്‍തന്നെ അക്രമികൾ ബഷീറിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയയായിരുന്നു. കാറിലെത്തിയയാൾ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ബഷീറിനെ അൽ ഗർബ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി നൽകുകയും ചെയ്തു. സംഭവസ്ഥലം സന്ദർശിച്ച പോലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. വില കൂടിയ സാംസങ് മൊബൈൽ ഫോണുകളാണ് പ്രതികൾ കവർന്നത്. ഇതിലൊന്ന് പുതിയതാണ്. രണ്ടിനും കൂടി രണ്ടായിരത്തോളം ദിർഹം വിലവരും. വർഷങ്ങളായി ഇവിടെ തന്നെയാണ് താൻ കാർ പാർക്ക് ചെയ്തിരുന്നതെന്നും ഇത് ആദ്യത്തെ ദുരനുഭവമാണെന്നും ബഷീർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)