
ഹേമചന്ദ്രന്‍റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി
ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. തങ്ങൾ കൊല്ലപ്പെടുത്തിയത് അല്ലെന്നും താൻ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ് വിസക്ക് ഗൾഫിൽ എത്തിയതാണെന്നും നൗഷാദ് വീഡിയോയില്‍ പറയുന്നു. വിദേശത്തേക്ക് പോകുന്നത് പോലീസിന് അറിയാം, തിരിച്ചുവന്നാൽ ഉടൻ പോലീസിനു മുന്നിൽ ഹാജരാകും. നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു, മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം, പ്രതി ആവശ്യപ്പെട്ടു. അതേസമയം, ഹേമചന്ദ്രന്‍റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഹേമചന്ദ്രൻ ഉപയോഗിച്ചിരുന്നത് നിരവധി സിം കാർഡുകളാണെന്ന് കണ്ടെത്തി. രണ്ടു ഫോണുകളിൽ നിന്നായി രണ്ട് സിം കാർഡുകളാണ് ഇതുവരെ പോലീസിന് ലഭിച്ചത്. മറ്റ് സിം കാർഡുകൾ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പോലീസിന്‍റെ നിഗമനം. പ്രതികൾ ഒളിപ്പിച്ച ഫോണുകൾ മൈസൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ഈ ഫോണുകളാണ് പരിശോധനയ്ക്ക് അയക്കുക. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. 2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതികള്‍ വലിയ ആസൂത്രണം നടത്തി. ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കിയെന്നും പോലീസ് പറയുന്നു. ഹേമചന്ദ്രന്‍ കര്‍ണാടകയിലുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്‍റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)