
വ്യാജ പരസ്യം: ഹൈടെക് തട്ടിപ്പിൽ വീഴരുതെന്ന് യുഎഇ പൊലീസിന്റെ മുന്നറിയിപ്പ്
വ്യാജ പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സമ്മാന വാഗ്ദാനം തുടങ്ങി ഹൈടെക് തട്ടിപ്പുകളുമായി എത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും പറഞ്ഞു.സംശയാസ്പദമായ ലിങ്കുകളിലോ സെർച്ച് എൻജിനുകളിലെ വരുന്ന വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകരുതെന്നും പറഞ്ഞു. മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകുന്നതിന് മുൻപ് അവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത ലിങ്കുകളിലോ വെബ്സൈറ്റുകളിലോ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി ഓർമിപ്പിച്ചു.
ഇടപാടുകൾക്ക് സർക്കാർ സ്ഥാപനങ്ങൾ അംഗീകരിച്ചതോ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ തുടങ്ങിയ പ്രശസ്ത പ്ലാറ്റ്ഫോമുകളിൽ ലഭ്യമായതോ ആയ ഔദ്യോഗിക ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്നും പറഞ്ഞു. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് രഹസ്യ കോഡുകൾ, എടിഎം പിഎൻ, സിവിവി നമ്പർ, സെക്യൂരിറ്റി കോഡ് തുടങ്ങിയ വിവരങ്ങൾ പങ്കിടരുതെന്നും അബുദാബി പൊലീസ് പറഞ്ഞു.അവിശ്വസനീയമാകും വിധം വൻ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് എത്തുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെയും കരുതിയിരിക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ വമ്പൻ ആദായം ലഭിക്കുമെന്ന് അറിയിച്ച് എത്തുന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകളുടെ തട്ടിപ്പിൽ വീഴരുത്. ഇൻഷുറൻസ്, റീട്ടെയ്ൽ സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ തുടങ്ങി അറിയപ്പെടുന്ന കമ്പനികളുടേതിനു സമാനമായ വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പുനടത്തുന്നതും വ്യാപകം. പകുതിയോ നാലിലൊന്നോ നിരക്കിൽ സേവനം വാഗ്ദാനം ചെയ്യുമ്പോൾ വീണ്ടുവിചാരമില്ലാതെ ചാടി വീഴുന്നവരാണ് തട്ടിപ്പിലകപ്പെടുന്നത്.
ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരം നൽകുന്നതോടെ വിവരം ചോർത്തി നിമിഷ നേരംകൊണ്ട് അക്കൌണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കും. വ്യാജ തൊഴിൽ വാഗ്ദാനം ചെയ്തും പാർട്ട് ടൈം ജോലിയിലൂടെ കുറഞ്ഞ സമയംകൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് മോഹിപ്പിച്ചും ഇരകളെ വലയിലാക്കുന്നു. തട്ടിപ്പിന് ഇരയായാൽ ബാങ്കിലും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഉടൻ പരാതിപ്പെടണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)