വ്യോമതാവളങ്ങൾ തകർത്തതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: ഏറ്റുപറഞ്ഞ് പാക്കിസ്ഥാൻ
ഓപറേഷൻ സിന്ദൂറിനു പിന്നാലെ വ്യോമതാവളങ്ങളും ഇന്ത്യ തകർത്തതോടെ വെടിനിർത്തലിന് അഭ്യർഥിച്ചുവെന്ന് പാക്കിസ്ഥാൻറെ വെളിപ്പെടുത്തൽ. പാക്ക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ തിരിച്ചടിയിൽ നടുങ്ങിയ പാക്കിസ്ഥാൻ വെടിനിർത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിനും പഞ്ചാബ് പ്രവിശ്യയിലെ ഷോർകത്ത് (റാഫിക്വി) വ്യോമതാവളത്തിനും നേർക്കാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്.
പഹൽഗാമിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. പിന്നാലെ നിയന്ത്രണരേഖ മറികടന്ന് അതിർത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. ഇതോടെ പാക്ക് വ്യോമതാവളങ്ങളിൽ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. 26 പേർക്കാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.
വ്യോമതാവളങ്ങൾക്കു നേരെയുണ്ടായ ഇന്ത്യൻ തിരിച്ചടി പാക്കിസ്ഥാന് അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാൻ തയാറെടുക്കുന്നതിനിടെ മേയ് ആറിനും ഏഴിനും നൂർ ഖാനും ഷോർകത്തും ഇന്ത്യ ആക്രമിച്ചു. അപ്രതീക്ഷിതമായിരുന്നു ഇന്ത്യൻ ആക്രമണമെന്നും ധർ വെളിപ്പെടുത്തി. ‘‘ഇന്ത്യ ശക്തമായി തിരിച്ചടിച്ച് മുക്കാൽ മണിക്കൂർ പിന്നിട്ടതോടെ സൗദി രാജകുമാരൻ വിളിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി സംസാരിക്കട്ടെ, വെടിനിർത്താൻ ഇന്ത്യ തയാറാണെങ്കിൽ പാക്കിസ്ഥാന് സമ്മതമാണോയെന്നും ചോദിച്ചു. സമ്മതമാണെന്നു താൻ മറുപടി നൽകി. ഇക്കാര്യം ജയശങ്കറിനെ അറിയിച്ചതായി പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ചു പറഞ്ഞു.
പാക്കിസ്ഥാനാണ് വെടിനിർത്തലിനായി ഇന്ത്യയെ സമീപിച്ചതെന്ന വസ്തുത അംഗീകരിക്കാൻ നേരത്തെ പാക്ക് പ്രധാനമന്ത്രിയും സൈനിക നേതാക്കളും തയാറായിരുന്നില്ല. ഇന്ത്യയിൽ പാക്കിസ്ഥാൻ കനത്ത നാശമുണ്ടാക്കി എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്ന് ഉപഗ്രഹചിത്രങ്ങളും ആക്രമണത്തിൻറെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഇന്ത്യ തെളിയിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ റാവൽപിണ്ടി വിമാനത്താവളം ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തന്നെ വെളിപ്പെടുത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)