
റദ്ദാക്കലും വഴിതിരിച്ചുവിടലും, ബാധിച്ചത് യുഎഇയിലേക്കുള്ള കൂടുതൽ വിമാന സർവീസുകളെ; വലഞ്ഞ് യാത്രക്കാർ
മധ്യപൂർവദേശത്ത് സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ദുബായിലേക്കുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ദുബായ് രാജ്യാന്തര വിമാനത്താവള(ഡിഎക്സ്ബി)ത്തിലേക്കുള്ള വിമാന സർവീസുകളിൽ റദ്ദാക്കലുകൾ വർധിച്ചതായി ഫ്ലൈറ്റ്റഡാർ24, ഫ്ലൈറ്റ്അവയർ എന്നിവയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം 13 ന് ആരംഭിച്ച ഇറാൻ – ഇസ്രയേൽ സംഘര്‍ഷത്തെ തുടർന്നുണ്ടായ വ്യോമാതിർത്തിയിലെ തടസങ്ങളാണ് ലോകമെമ്പാടുമുള്ള വിമാന സർവീസുകളിൽ ഈ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാന്‍ ഇടയാക്കിയത്. മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ – ഇന്ത്യ വിമാന സർവീസുകളും താളം തെറ്റിയിരുന്നു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളുമാണ് ദുരിതത്തിലായത്. ഈ സാഹചര്യങ്ങളില്‍ വിമാനം കൂടുതല്‍ ദൈര്‍ഘ്യമുള്ള വഴിതിരിച്ചുവിടലുകള്‍ക്ക് വിധേയമാകേണ്ടി വന്നു. ഇത് യാത്രാ സമയം മണിക്കൂറുകളോളം വർധിപ്പിക്കുകയും വിമാന സർവീസിനെയും ജീവനക്കാരുടെ ഷെഡ്യൂളുകളെയും ബാധിക്കാതിരിക്കാൻ വിമാനങ്ങൾ പൂർണമായും റദ്ദാക്കുകയും ചെയ്തു. ദുബായിലേക്കുള്ള ഇൻബൗണ്ട് റൂട്ടുകളിൽ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള റദ്ദാക്കലുകൾ കുത്തനെ വർധിച്ചു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഇൻബൗണ്ട് സർവീസുകളിലെ റദ്ദാക്കൽ നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. കറാച്ചി, ലാഹോർ, മുൾട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഈ മാസം ഏഴോടെ റദ്ദാക്കപ്പെട്ടു. പ്രതിസന്ധിക്ക് മുന്‍പ് 5% ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് ഏകദേശം 20% ആയി ഉയർന്നു. യൂറോപ്പിൽ നിന്നുള്ള വിമാനങ്ങളെ അത്രയധികം ബാധിച്ചിട്ടില്ലെങ്കിലും അവിടെയും സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. വ്യോമാതിർത്തി അടച്ചിടുന്നത് പ്രധാനമായും ഇറാൻ, ഇറാഖ്, ജോർദാൻ, ഇസ്രയേൽ എന്നിവിടങ്ങളിലാണെങ്കിലും ഇത് ആഗോള വിമാന റൂട്ടുകളിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)