കണ്ണുകെട്ടി കൊണ്ടുപോയി, 5,000 ദിർഹമിന് വിറ്റു, തെളിവുകളുടെ അപര്യാപ്തത; യുഎഇയില്‍ ഏഷ്യക്കാരനായ യുവാവിന് സംഭവിച്ചത്
വിവിധ കേസുകളില്‍ കുറ്റങ്ങളില്‍ ആരോപിക്കപ്പെട്ട ഏഷ്യക്കാരനായ യുവാവിനെ അജ്മാന് ഫെഡറല്‍ അപ്പീല്‍ കോടതി വെറുതെവിട്ടു. മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, നിയമവിരുദ്ധ തടങ്കൽ, അനാശാസ്യത്തിനായി പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. ജഡ്ജിമാരായ ഹമീദ് അലി മുസ്ബ അൽ മുഹൈരി, സുൽത്താൻ ഖലീഫ ബിൻ ബഖിത് അൽ മത്റൂഷി, അബ്ദുൾ നാസർ അഹമ്മദ് അബ്ദുൽ ഖാദർ അൽ മുനൂഫി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രതിക്കെതിരായ തെളിവുകളുടെ അപര്യാപ്തതയും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുമായി നേരിട്ടുള്ള ബന്ധമില്ലായ്മയും ചൂണ്ടിക്കാട്ടി ഫെഡറൽ സുപ്രീം കോടതി യഥാർഥ ശിക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് ഈ വിധി. സംശയത്തിന്റെ പേരിൽ ക്രിമിനൽ കുറ്റങ്ങൾ സ്ഥാപിക്കാനാവില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം വിധിയെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് പ്രതിയെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഏഷ്യൻ വനിതയായ കെ.കെയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ഉൾപ്പെട്ടെന്ന് ആരോപിച്ചാണ് അജ്മാൻ ക്രിമിനൽ കോടതി ഈ യുവാവിനെ ഒരു വർഷം തടവിനും നാടുകടത്തുന്നതിനും ശിക്ഷിച്ചത്. യുഎഇ സന്ദർശിക്കാനെത്തിയ കെ.കെ, റാസൽഖൈമയിൽ ടാക്സിക്കായി കാത്തുനിൽക്കുമ്പോൾ തന്നെ തട്ടിക്കൊണ്ടുപോയെന്ന് മൊഴി നൽകി. കാറിൽ ഒരാൾ വന്ന് അടുത്തുള്ള കടയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും അയാളെ വിശ്വസിച്ച് അതിൽ കയറിയപ്പോൾ തന്നെ കീഴ്പ്പെടുത്തി കണ്ണുകെട്ടി അജ്മാനിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുകയായിരുന്നെന്ന് യുവതി വിശദീകരിച്ചു. ഒട്ടേറെ ദിവസങ്ങളായി മൂന്ന് വ്യത്യസ്ത അപ്പാർട്മെന്റുകളിൽ തന്നെ തടവിലാക്കുകയും മർദ്ദിക്കുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയും ചെയ്തതായി അവർ പറഞ്ഞു. 5,000 ദിർഹമിന് തന്നെ ഒരു ഏഷ്യക്കാരന് വിറ്റെന്നും ഓരോ ഇടപാടുകാരനിൽ നിന്ന് 50 ദിർഹം വീതം ഈടാക്കുകയും അതിൽ 25 ദിർഹം മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്നും കെ.കെ.യുടെ മൊഴിയിൽ പറയുന്നു. താമസിച്ചിരുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായത്തോടെ സഹോദരിയെ ബന്ധപ്പെടാൻ കഴിഞ്ഞതോടെയാണ് കെ.കെയുടെ ദുരിതം അവസാനിച്ചത്. ഫോൺ വിളിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തതോടെ റെയ്ഡിൽ മനുഷ്യക്കടത്തിനും ചൂഷണത്തിനും പിന്നിലുള്ള ഒട്ടേറെ പ്രതികൾ അറസ്റ്റിലാകുകയും ചെയ്തു. ആദ്യഘട്ടത്തിൽ ശിക്ഷിക്കപ്പെട്ടവരിൽ ഈ യുവാവും ഉൾപ്പെട്ടിരുന്നു. എന്നാൽ, അപ്പീൽ നടപടികൾക്കിടെ ഇയാൾക്കെതിരായ തെളിവുകളിലെ വലിയ പൊരുത്തക്കേടുകൾ പുറത്തുവന്നു. പ്രതിയെ തനിക്ക് അറിയില്ലെന്നും വിചാരണയ്ക്ക് മുൻപ് കണ്ടിട്ടില്ലെന്നും കെ.കെ മൊഴി നൽകി. തട്ടിക്കൊണ്ടുപോയ സ്ഥലത്തോ തടങ്കലിലോ ഇയാളുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ടായിരുന്നില്ല.
പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് അബ്ദുല്ല അൽ റിദ ശിക്ഷക്കെതിരെ അപ്പീൽ നൽകി. ഫെഡറൽ അപ്പീൽ കോടതി ആദ്യം ശിക്ഷ ശരിവച്ചെങ്കിലും കേസ് ഫെഡറൽ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. സുപ്രീം കോടതി ഈ വിധിക്ക് വ്യക്തമായ കാരണങ്ങളില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സുപ്രീം കോടതി കേസ് പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. ഒടുവില്‍ പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കോടതി ഉത്തരവിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)