ദാമ്പത്യത്തിൽ വിള്ളലുകൾ വീഴുന്നുവോ? പ്രവാസി മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നതായി റിപ്പോര്‍ട്ട്
ദുബായ് ∙ പ്രവാസ ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. 2006ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർധനവുണ്ടായതായി അഭിഭാഷകർ പറയുന്നു. കൃത്യമായ പുതിയ കണക്ക് ലഭ്യമല്ലെങ്കിലും നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ, 2025 ആയപ്പോഴേക്കും നിരക്ക് വളരെയേറെ കൂടാനാണ് സാധ്യത കാണുന്നത്.വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികളെക്കുറിച്ചുള്ള പത്തിലേറെ അന്വേഷണങ്ങൾ യുഎഇയിൽ നിന്ന് മാത്രം ലഭിക്കാറുണ്ടെന്ന് പ്രമുഖ നിയമോപദേശക അഡ്വ. പ്രീത ശ്രീറാം മാധവ് പറയുന്നു. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ടാകുന്നു. ഇതിലേറെയും വിവാഹമോചനത്തെപ്പോലെ മക്കളുടെ കസ്റ്റഡി, അവർക്ക് ചെലവിന് നൽകൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവാഹമോചന സംബന്ധിച്ച കണക്ക് പൊതുവായി പ്രസിദ്ധീകരിക്കുന്നില്ല. എങ്കിലും യുഎഇയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം നൽകുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എഫ്‌എക്യു പ്രകാരം, പ്രവാസി ഇന്ത്യക്കാരുടെ വിവാഹമോചന പ്രശ്നങ്ങളിൽ സഹായം ലഭ്യമാക്കുന്നതിന് ഇന്ത്യൻ പ്രതിനിധികൾ വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. വിവാഹമോചനത്തിന് യുഎഇയിലോ ഇന്ത്യയിലോ നിയമ നടപടികൾ സ്വീകരിക്കാം.
യുഎഇയിലെ നിയമപ്രകാരം ദുബായ് കോടതികളിൽ ഫാമിലി ഗൈഡൻസ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്, മധ്യസ്ഥതയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തപ്പെടുന്നു. ഇത് വിജയകരമാകാത്ത പക്ഷം കേസ് കോടതിയിലേക്ക് പോകും. ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നടപടികൾ ആരംഭിക്കാം.
ഇത് പ്രത്യേകിച്ച് ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾക്കാണ് ബാധകമാകുന്നത്. വിവാഹമോചന നടപടികൾ ആരംഭിക്കുന്നതിന് മുൻപ്, അനുഭവസമ്പന്നരായ അഭിഭാഷകരുടെ ഉപദേശം തേടുന്നത് ഉചിതമാണ്. ഇത് പ്രത്യേകിച്ച് കുട്ടികളുടെ കസ്റ്റഡി, ആസ്തി വിഭജനം, സാമ്പത്തിക സഹായം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായകരമായിരിക്കും.
∙ രണ്ടുപേരുടെയും സമ്മതപ്രകാരമുള്ള വിവാഹമോചനം
യുഎഇയിലുള്ള ഇന്ത്യക്കാർക്ക് അവരുടെ റസിഡൻസ് വീസയുള്ള എമിറേറ്റ്സിൽ തന്നെ നിയമപ്രകാരമായി വിവാഹമോചനം സാധ്യമാണ്. യുഎഇയിൽ ജോലി ചെയ്യുന്ന ദമ്പതികൾ, നാട്ടിൽ വിവാഹം ചെയ്തവരാണെങ്കിലും ഇവിടുത്തെ കോടതിയിൽ വിവാഹം കഴിച്ചവർ ആണെങ്കിലും ഇവിടെത്തന്നെ വിവാഹമോചനവും സാധ്യമാണ്. നാട്ടിൽ പോയി വിവാഹമോചനം നടത്തുന്നതിലെ സൗകര്യക്കുറവും സമയലാഭവും കാരണം ഇപ്പോൾ ഇവിടെ നടക്കുന്ന മ്യൂച്ചൽ ഡിവോഴ്സുകൾ കൂടിവരുന്നു. രണ്ടുപേർക്കും തർക്കങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രമാണ് മ്യൂച്ചൽ ഡ്രൈവേഴ്സ് സാധ്യമാവുക.
പല സ്ത്രീകൾക്കും നിയമത്തിന്റെ അജ്ഞത മൂലം അവരുടെയോ കുഞ്ഞുങ്ങളുടെയോ അവകാശങ്ങൾ എന്തെന്നറിയാതെ വിവാഹമോചനത്തിന് സമ്മതിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ഭാര്യമാരാണ് കുട്ടികളുടെ ചെലവിനുള്ള പൈസ പോലും കിട്ടാതെ നാട്ടിൽ കേസ് കൊടുത്ത് പ്രവാസികളുടെ വരവിനായി കാത്തിരിക്കുന്നത്. വിദേശത്തു വന്ന് കേസ് നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തവർ മക്കളുടെ ചെലവിനായി ഒന്നും ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.
∙ തകരുന്നത് മക്കളുടെ ജീവിതം
വിവാഹം കഴിഞ്ഞ് രണ്ടുമാസം പോലും തികയാത്ത ദമ്പതിമാർ മുതൽ 25 വർഷം വരെ ഒന്നിച്ച് കഴിഞ്ഞവരും വിവാഹമോചനം തേടി സമീപിക്കുന്നതായി അഡ്വ. പ്രീത പറയുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിൽ ഒത്തുചേരാനാകാത്ത സാഹചര്യമെന്നതിനേക്കാൾ താൽപര്യവ്യത്യാസങ്ങൾ, വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവുകൾ എന്നിവയാണ് പ്രധാനം.
വിവാഹം എന്നത് നിയമപരമായ ഉടമ്പടിയാണ്. അത് നിർബന്ധപൂർവം പിന്തുടരേണ്ടതില്ലെങ്കിലും ഓരോരുത്തരും എടുത്ത തീരുമാനങ്ങൾ അവരുടെ കുട്ടികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. വിവാഹമോചനങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും ഭാവിയെയും ഗുരുതരമായി ബാധിക്കുന്നതായി അഡ്വ. പ്രീത വിശദമാക്കുന്നു. പല മാതാപിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും മറ്റുമുള്ള സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിക്കാറില്ല.
കുട്ടികൾ പരീക്ഷ എഴുതുന്നുണ്ടോ? അവരുടെ കൂട്ടുകാർ ആരാണ്? ലഹരിമരുന്നിലും മദ്യത്തിലും അവർ കുടുങ്ങിയിരിക്കുന്നുവോ? ഈ കാര്യങ്ങൾ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് അതീവ ഗുരുതരമായ വീഴ്ച. മാത്രമല്ല ഇത്തരം കുട്ടികൾ പലപ്പോഴും കുറ്റകൃത്യങ്ങളിൽ പ്രതികളായി മാറുന്നു. മാതാപിതാക്കൾ എല്ലാം അറിയുന്നത് കുട്ടികളെ നേർവഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഏറെ പരിശ്രമം ആവശ്യമായ അവസ്ഥയിലെത്തിയ ശേഷമാണ്.
∙ വീണ്ടും വിവാഹം, വീണ്ടും അവഗണന
വിവാഹമോചനത്തിന് ശേഷം ഭർത്താവോ ഭാര്യയോ രണ്ടാം വിവാഹത്തിന് മുതിരുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ മക്കൾ പലപ്പോഴും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൈയിലോ ഹോസ്റ്റലിലോ എത്തപ്പെടുന്നു. മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ സമയമുണ്ടാകാറില്ല. ഇത് കൂടിയാലും കുട്ടികളിൽ മാനസികാസ്വാസ്ഥ്യവും അതുവഴി വഴിതെറ്റലുകളും ഉണ്ടാകുന്നതാണ് അനുഭവം.
അടുത്തിടെ തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യയും മകൻ യാത്രയുടെ സ്കൂളിലെ ചടങ്ങിൽ ഒന്നിച്ചു. അതുപോലെ നേരത്തെ ചില ബോളിവുഡ് സെലിബ്രിറ്റികളും വേർപിരിഞ്ഞ ശേഷം മക്കളുടെ ചടങ്ങുകൾക്ക് വേണ്ടി ഒന്നിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് പക്ഷേ സാധാരണക്കാരായ പ്രവാസി ദമ്പതിമാർക്ക് സാധിച്ചെന്ന് വരില്ല. വിവാഹമോചിതരായാലും മാതാപിതാക്കൾ ഒരു ടീമായി നിന്ന് മക്കളുടെ വളർച്ചയെ മാനസികവും ശാരീരികവുമായ സമഗ്രതയോടെ പിന്തുടരണം. അതുവഴിയാണ് നല്ല സമൂഹം നിർമിക്കപ്പെടുന്നത്.
∙ സാമ്പത്തിക ഭദ്രതയും മാനസികത്തകർച്ചയും
വിവാഹമോചനം നേടുന്നവരിൽ സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് പലപ്പോഴും മുന്നിൽ. അവർ ജീവിത സൗകര്യങ്ങളും കുട്ടികൾക്കായുള്ള ചെലവുകളും എളുപ്പം കൈകാര്യം ചെയ്യുന്നു. എന്നാൽ കുട്ടികൾക്ക് അവശ്യമായത് സാമ്പത്തിക സഹായം മാത്രമല്ല അവരോടുള്ള സ്നേഹവും അതിനു സമമായി സംരക്ഷണവും ശ്രദ്ധയും കൂടിയാണ്.
സുഖസൗകര്യങ്ങളുണ്ടായാലും അമ്മയുടെയും അച്ഛന്റെയും സ്നേഹപരിലാളനകളില്ലാതെ വളരുന്ന കുഞ്ഞുങ്ങൾ സമൂഹത്തിന് ഭീഷണിയാകുന്നു എന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ മുന്നറിയിപ്പ്. എന്നാൽ മറ്റൊരുവശത്ത് താഴ്ന്ന സമ്പദ്‌വ്യവസ്ഥയിൽ ജീവിക്കുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
വിവാഹമോചനം സമൂഹത്തിൽ ഒരു നിസ്സാര സംഭവമായി മാറുന്ന സാഹചര്യത്തിൽ ഓരോ തീരുമാനവും എത്രവിധം ആഴത്തിൽ കുഞ്ഞുങ്ങളെയും സാമൂഹിക സംവേദനങ്ങളെയും ബാധിക്കാമെന്ന് മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.
∙ സാധാരണ പ്രവാസികളുടെയിടയിൽ വിവാഹമോചന സാഹചര്യം കൂടുതൽ
വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തികമോ ഇല്ലാത്ത സാധാരണ സ്ത്രീകളാണ് വിവാഹമോചനത്തിന്റെ ഇരകളായി എല്ലാവിധ ദുരിതങ്ങളും പേറി ജീവിക്കുന്നത്. ഇപ്പോഴും പല മാതാപിതാക്കളും വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് അവരുടെ മക്കളെ പ്രവാസിക്ക് കല്യാണം കഴിച്ചു കൊടുക്കുന്നു.
സാധാരണക്കാർക്ക് ഇന്നും കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുവരിക എളുപ്പമല്ല. കെട്ടിട വാടക, കുട്ടികളുടെ പഠന ചെലവ് എന്നിവ നാട്ടിലേതിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കുറച്ചുകാലം ഇവിടെ താമസിച്ച കുടുംബങ്ങൾ കുട്ടികളുടെ പഠിത്തത്തിനായി നാട്ടിലേക്ക് ചേക്കേറുക പതിവാണ്. ഇങ്ങനെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് വിട്ടുനിൽക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും വിവാഹ മോചന സാഹചര്യം കൂടുതലാണ്.
ഇതിൽ ഏറെയും സ്ത്രീകളും കുഞ്ഞുങ്ങളും നാട്ടിലും ഭർത്താവ് ഗൾഫിലുമായിരിക്കും. പലരും കുറേ കാലം കുഞ്ഞുങ്ങളും ഭർത്താവുമായി ഇവിടെ ജീവിച്ചവരും ആണ്. എന്തെങ്കിലും കാരണത്താൽ ഭർത്താവുമായി അകന്ന് നിൽക്കുകയും ഒടുവിൽ ഭർത്താവ് നാട്ടിൽ കൊണ്ടുവിടുകയുമാണ് പതിവ്. പിന്നീട് ഭാര്യമാർക്ക് ഭർത്താക്കന്മാരെ പറ്റി ഒരു വിവരവും കിട്ടുന്നില്ല. ഇതിൽ പല ഭർത്താക്കന്മാരും നാട്ടിലേക്ക് പോകാതെ ഇവിടെ തുടരുന്നു. സ്ത്രീകൾ കുട്ടികളുടെ ചെലവിനായി നാട്ടിൽ കേസ് ഫയൽ ചെയ്യുന്നു. യുഎഇയിൽ വന്ന് കേസ് ഫയൽ ചെയ്യാനോ കാര്യമായി അന്വേഷിക്കാനോ അവരുടെ സാമ്പത്തികം അവരെ അനുവദിക്കുന്നില്ല.
ഇതിൽ ഏറ്റവും പരിതാപകരം വളരെ നല്ല ജോലിയും സാമ്പത്തികവും ഉണ്ടായിട്ട് കൂടി ഭാര്യയോടുള്ള വാശിക്ക് മക്കൾക്കു പോലും ചെലവിനോ നല്ല വിദ്യാഭ്യാസമോ കൊടുക്കാത്ത ഒട്ടേറെ ആൾക്കാർ ഉണ്ട്. ഒട്ടേറെ ഭർത്താക്കന്മാർ വിവാഹമോചനത്തിനുശേഷം അവരുടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ ഭാര്യയുടെ സമ്മതത്തിനായി കാത്തിരുന്ന് ഫലമില്ലാതെ നിയമത്തിന്റെ വാതിലുകളും മുട്ടുന്നു.
സാമ്പത്തികമായി പരിതാപകരമായ അവസ്ഥയിൽ വിദ്യാഭ്യാസവും ജോലിയുമില്ലാത്ത സ്ത്രീകളും ചില പുരുഷന്മാരും മക്കളെ നന്നായി നോക്കാൻ പാടുപെടുന്നു. അവർക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും നൽകാൻ പോലും ബുദ്ധിമുട്ടുന്നവരുണ്ട്. ഭാര്യമാരായാലും ഭർത്താക്കന്മാരായാലും ഓർക്കുക നിങ്ങളുടെ ചെറിയ ചെറിയ വാശികൾ കാരണം നിങ്ങളുടെ മക്കൾ നിങ്ങൾക്കും സമൂഹത്തിനും ഒരു ബാധ്യതയായി മാറിയേക്കാം.
ഓരോ കുടുംബ വഴക്കുകളും വിവാഹമോചനത്തിന്റെയും കഥകൾ വ്യത്യസ്തമാണെങ്കിലും അനാഥരായി പോകുന്ന മക്കളുടെ അവസ്ഥ ഏകദേശം ഒരേ പോലെയാണ്. സാമ്പത്തികം ഉള്ളതും ഇല്ലാത്തതും തമ്മിലുള്ള വ്യത്യാസം മാത്രമേ കാണുകയുള്ളൂ.
∙ ഗൾഫിലെ ജീവിത സാഹചര്യങ്ങൾ
നാട്ടിൽ നിന്ന് വരുന്ന പല സ്ത്രീകളും സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഇവിടെ വന്നതിനുശേഷമാണ്. അവരുടെ ചിന്തയിൽ സ്വാതന്ത്ര്യം എന്നത് തോന്നുന്ന പോലെ ജീവിക്കുക എന്നതാണ്. ചെറിയ ശമ്പളത്തിലുള്ള ഭർത്താക്കന്മാർ നാട്ടിൽ നിന്ന് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരുന്നു. ഭാര്യമാരുടെ ആർഭാടവും അമിത ചെലവും കാരണം ഇവിടുത്തെ ബാങ്കുകളിൽ നിന്നും പരിചയക്കാരിൽ നിന്നും ധാരാളം കടം മേടിച്ച് നിയമക്കുരുക്കിൽപ്പെട്ട ഒട്ടനവധി മലയാളികൾ ഉണ്ട്. നിയമക്കുരുക്കിൽപ്പെട്ട് ജോലി നഷ്ടപ്പെടുമ്പോൾ ഭാര്യയും ഇത്തരക്കാരെ ഉപേക്ഷിക്കുന്നു. പലരും വേറെ ജീവിതം തേടി പോവുകയും ചെയ്യുന്നു.
സാമ്പത്തികമായി ഉയർന്ന നിലയിലെത്തുമ്പോൾ ഭർത്താക്കന്മാരെ ഉപേക്ഷിക്കുന്ന ഭാര്യമാരെയും ഗൾഫിൽ ധാരാളമായി കാണാം. യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയിൽ വർഷങ്ങളായി ചെറിയൊരു ജോലി ചെയ്യുന്ന തൃശൂർ സ്വദേശി വിവാഹിതനായി ഭാര്യയെ കൂട്ടിക്കൊണ്ടുവരികയും അവർ പിന്നീട് ജോലി ചെയ്തു തുടങ്ങി സ്വന്തമായി കമ്പനി തുടങ്ങിയ സമ്പന്നയായപ്പോൾ പാവം ഭർത്താവിനെ അകറ്റുകയും ചെയ്തു. ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്. ഇതിൽ മകൻ ആദ്യം മുതലേ അച്ഛനുമായി അകന്നു. അച്ഛനോട് അടുപ്പം കാണിച്ചിരുന്ന മകളും അടുത്തിടെ അച്ഛൻ വിളിച്ചാൽ ഫോൺ പോലും അറ്റൻഡ് ചെയ്യാതായി. തുടർന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയും ദുബായിൽ ഇരുവരും വേർപിരിയുകയും ചെയ്തു.
Comments (0)