
വിനോദയാത്ര കഴിഞ്ഞു വരുന്നതിനിടെ പാസ്പോർട്ട് കാണാതായി; പ്രവാസി വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം
വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെ പാസ്പോർട്ട് കാണാതായതിനെ തുടർന്ന് ഇന്ത്യക്കാരനായ യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം. അസര്‍ബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഉത്തർപ്രദേശം ജോൺപുർ സ്വദേശി ഫഹീം അഖ്തർ അൻസാരിയുടെ പാസ്പോർട്ടാണ് കാണാതായത്. ഇദ്ദേഹത്തെ അസർബൈജാനിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു.ഇതിനിടെ സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇടപെടലിൽ ഇന്ത്യൻ എംബസി പാസ്പോർട്ട് അനുവദിച്ചു. രണ്ടു ദിവസത്തെ അനിശ്ചിതത്വം മാറി ഫഹീം അൻസാരിക്ക് പുറത്തിറങ്ങാനായി. റിയാദില്‍ ബിസിനസുകാരനായ ഫഹീം അഖ്തര്‍ സ്വകാര്യ ഗ്രൂപ്പിലാണ് അസര്‍ബൈജാനിലേക്ക് പോയത്. അസർബൈജാനിലെ ബകു വിമാനത്താവളത്തില്‍ നിന്നായിരുന്നു റിയാദിലേക്കുള്ള മടക്കയാത്ര.
നല്ല തണുപ്പായതിനാല്‍ ജാക്കറ്റ് ധരിച്ചിരുന്നു. ഈ ജാക്കറ്റിലാണ് പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. ബകുവില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് വിമാനത്തില്‍ കയറിയപ്പോള്‍ പാസ്‌പോര്‍ട്ട് ജാക്കറ്റിലുണ്ടായിരുന്നു. എന്നാല്‍ റിയാദ് വിമാനത്താവളത്തിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് കാണാനില്ല. പുറത്തിറങ്ങാനാകാതെ ഇദ്ദേഹം റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. ഒരു ദിവസത്തിന് ശേഷം റിയാദ് എയര്‍പോര്‍ട്ട് മാനേജറാണ് മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്.
വിമാനത്താവളത്തിലെത്തി ശിഹാബ് കൊട്ടുകാട് ഫഹീമിനെ കണ്ടു. ഭാര്യയും കുട്ടികളും റിയാദിലുണ്ട്. അവരെയും വിമാനത്താവളത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒരു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് എത്തിച്ചില്ലെങ്കില്‍ അസര്‍ബൈജാനിലേക്ക് തിരിച്ചയക്കുമെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ശിഹാബിനെ അറിയിച്ചു. ഉടന്‍ തന്നെ ശിഹാബ് ഇന്ത്യന്‍ എംബസിയിലെത്തുകയും ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുകയും ചെയ്തു. പിന്നീട് എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ വിഭാഗം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു. രേഖകൾ ശരിയായതോടെ ഫഹീം അൻസാരിക്ക് പുറത്തിറങ്ങാനായി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)