Posted By user Posted On

മരുഭൂമിയിൽ ഇണകളെ ആകർഷിക്കാൻ കൃത്രിമ കിളിശബ്ദം; ഖത്തറിൽ 800-ലധികം ഉപകരണങ്ങൾ പിടിച്ചെടുത്തു

മരുഭൂമിയിൽ പക്ഷികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നിയമവിരുദ്ധ ‘ബേർഡ് കാളിങ്’ ഉപകരണങ്ങൾ (സവായ) പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പിടിച്ചെടുത്തു. കുറ്റിക്കാടുകളിലും മരുഭൂമി പ്രദേശങ്ങളിലും ഒളിപ്പിച്ചുവെച്ച നിലയിലാണ് ഉപകരണങ്ങൾ കണ്ടെത്തിയത്.
വന്യജീവി സംരക്ഷണ വിഭാഗവും ആഭ്യന്തര സുരക്ഷാസേനയായ ലെഖ്‌വിയയും ചേർന്നാണ് പരിശോധന നടത്തിയത്. പക്ഷികളെ ആകർഷിക്കാൻ കൃത്രിമ ശബ്ദം പുറപ്പെടുവിക്കുന്ന 800-ലധികം ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

വ്യാജശബ്ദം കേട്ട് പക്ഷികൾ എത്തുമ്പോൾ അവയെ വേട്ടയാടാനാണ് ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നത്. പിടിച്ചെടുത്ത ഉപകരണങ്ങളുടെ ദൃശ്യങ്ങൾ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പക്ഷികളെ വിളിച്ചുവരുത്തുന്ന ഇത്തരം ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ എല്ലാ പരിസ്ഥിതി നിയമലംഘനങ്ങളും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രാലയം അറിയിച്ചു. വന്യമൃഗ-പക്ഷി വേട്ട നിരോധന ഉത്തരവ് കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്; ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ സ്ട്രോക്ക് വന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ചികിത്സയിലായിരുന്ന മലയാളി മുരളീധരനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘാടനത്തോടെയുമാണ് മടക്കം സാധ്യമായത്. അദ്ദേഹത്തോടൊപ്പം മരുമകനും ഉണ്ടായിരിന്നു.

സെപ്റ്റംബർ 24ന് യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഖത്തർ എയർവേസിന്റെ മെഡിക്കൽ വിഭാഗം അടിയന്തരമായി മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ദിവസത്തെ ചികിൽസയ്ക്കുശേഷമാണ് ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് മടങ്ങിയത്.

നടപടികൾക്ക് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ എയർവേയ്‌സ്, ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തോടെയാണ് സുരക്ഷിതമായ തിരിച്ചുപോക്ക് സാധ്യമായതെന്ന് എംബസി അറിയിച്ചു. സഹായം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഖത്തറിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിൽ ഇനി യുപിഐ വഴി പണമടയ്ക്കാം

ഖത്തറിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനി യുപിഐ (Unified Payments Interface) സംവിധാനത്തിലൂടെ നേരിട്ട് പണമടയ്ക്കാം. ഖത്തർ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിലാണ് ഈ സൗകര്യം നിലവിൽ വന്നിരിക്കുന്നത്. എൻഐപിഎൽ (International Payments Limited)യും ഖത്തർ നാഷണൽ ബാങ്കും (QNB) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് സംവിധാനം ആരംഭിച്ചത്. പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ഇടപാടുകൾ നടത്താനാകും. ഖത്തറിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ ഇന്ത്യക്കാർ രണ്ടാമത്തെ വലിയ വിഭാഗമാണെന്നതിനാൽ പുതിയ സംവിധാനം വലിയ ഗുണം ചെയ്യും.

ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് യുപിഐ സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്ന് ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽനിഅ്മ അഭിപ്രായപ്പെട്ടു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീയാണ് രാജ്യത്ത് യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന ആദ്യസ്ഥാപനമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് റീട്ടെയിൽ & ഹോസ്പിറ്റാലിറ്റി ഓഫീസർ സാബിത് മുസ്‌ലിഹ് പറഞ്ഞു. ഇന്ത്യൻ യാത്രക്കാരുടെ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും പണരഹിതവുമായ രീതിയിൽ നടത്താനാകുന്ന സംവിധാനമാണിതെന്ന് എൻഐപിഎൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *