
ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം; ട്രംപിനെ നേരിൽ വിളിച്ച് നന്ദി പറഞ്ഞ് ഖത്തർ അമീർ
പുലർച്ചെ വരെ നീണ്ട ആശങ്കയ്ക്കൊടുവിൽ ഇറാൻ –ഇസ്രയേൽ വെടിനിർത്തലിന്റെ ആശ്വാസത്തിൽ ഗൾഫ് രാജ്യങ്ങൾ. മിസൈൽ ഭീതിയിൽ കഴിഞ്ഞ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നലെ ആശ്വാസത്തിന്റെ പകലായിരുന്നു. വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇറാൻ – യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ച നടത്തി.
ഇറാന്റെ ആക്രമണം തടുത്തതിന് ഖത്തർ അമീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിൽ വിളിച്ച് നന്ദി അറിയിച്ചു. ഇറാനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.
ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കില്ല. ഈ ആക്രമണം ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. ഇറാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തറിന്റെ പ്രതിഷേധം അറിയിച്ചു. അതേസമയം, ഖത്തറിലെ യുഎസ് താവളത്തിനുനേരെയുള്ള ആക്രമണം ആത്മരക്ഷാർഥമുള്ള നടപടി മാത്രമായി കാണണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ബഹ്റൈനിൽ ഇന്നലെ ജീവിതം സാധാരണ നിലയിലായി. പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ നിയന്ത്രണം നീക്കി. സംഘർഷത്തെ തുടർന്നു 12 ദിവസം അടച്ച ഇറാഖിന്റെ വ്യോമപാത തുറന്നു. രാജ്യാന്തര വിമാനങ്ങൾക്ക് ഇനി ഇറാഖിനു മുകളിലൂടെ പറക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സിറിയയും വ്യോമപാത തുറന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments (0)