
റസിഡൻഷ്യൽ മേഖലകളിൽ വാഹനമോടിക്കുന്നവർക്ക് പൊലീസ് മുന്നറിയിപ്പ്; യുഎഇയിൽ നിയമലംഘകർക്ക് കനത്ത പിഴ
വേനൽക്കാല അവധിക്കാലത്ത് റസിഡൻഷ്യൽ മേഖലകളിൽ വാഹനമോടിക്കുന്നവർ ശബ്ദമലിനീകരണമുണ്ടാക്കുന്നതിനെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ഹോൺ മുഴക്കൽ, ഉച്ചത്തിലുള്ള സംഗീതം, ശബ്ദം കൂട്ടുന്നതിനായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെല്ലാം വേനലവധി സമയത്ത് ഗണ്യമായി വർധിക്കുന്നതായി പൊലീസിന് താമസക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.ഇത്തരം പ്രവൃത്തികൾ രാത്രിയിൽ കുട്ടികളുടെ ഉറക്കം കെടുത്തുന്നുവെന്നും രോഗികളെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുന്നുവെന്നും ദൈനംദിന ജീവിതം സമ്മർദ്ദത്തിലാക്കുന്നുവെന്നും കുടുംബങ്ങൾ പരാതിപ്പെടുന്നു. റോഡുകളിൽ ഉച്ചത്തിലുള്ള സംഗീതവും പെട്ടെന്നുള്ള ഹോൺ മുഴക്കലും ഡ്രൈവർമാർക്കിടയിൽ പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവരും അക്രമാസക്തമായ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്.
ഈ സീസണിൽ ഇത്തരം പരാതികൾ വർധിച്ചതായി ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു. പൊലീസ് റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നുണ്ട്.
അതേസമയം, അമിതമായി ഹോൺ ഉപയോഗിക്കുന്നവരും ശബ്ദം കൂട്ടാൻ വാഹനങ്ങളിൽ മാറ്റം വരുത്തുന്നവരുമായ ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടപടി ആരംഭിച്ചതായി അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദിഅറിയിച്ചു. ഈ പ്രവൃത്തികൾ അനാദരവും അപകടകരവുമാണെന്നും പറഞ്ഞു.
അമിതമായ ഹോൺ ഉപയോഗം, ടയർ ഉരസൽ, നിയമവിരുദ്ധമായ വാഹന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിക്കുന്നതെന്ന് ഫുജൈറയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞു.
ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴകൾ നേരിടേണ്ടിവരും. യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഹോണുകളോ മറ്റും ഉപയോഗിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ശബ്ദമുണ്ടാക്കുന്നതിനായി രൂപമാറ്റം വരുത്തിയ വാഹനത്തിൽ നിന്നാണ് ശബ്ദമെങ്കിൽ പിഴ 2,000 ദിർഹമായി ഉയരും. കൂടാതെ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമകൾ 10,000 ദിർഹം റിലീസ് ഫീസ് നൽകുകയും വേണം. മൂന്ന് മാസത്തിനു ശേഷവും ഫീസ് അടയ്ക്കാത്ത പക്ഷം വാഹനം ലേലം ചെയ്യപ്പെടും.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഷാർജയിൽ ശബ്ദശല്യത്തിന് 504 പിഴകളും അജ്മാനിൽ 117 പിഴകളും ഫുജൈറയിൽ 8 പിഴകളും ചുമത്തിയിട്ടുണ്ട്. വേനൽക്കാലത്ത് ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ ഈ എണ്ണം ഉയരുമെന്ന് അധികൃതർ കരുതുന്നു. എല്ലാ പൊലീസ് വകുപ്പുകളും യുവ വാഹനമോടിക്കുന്നവരോട്, പ്രത്യേകിച്ച് സ്കൂളുകൾ, ആശുപത്രികൾ, റെസിഡൻഷ്യൽ സോണുകൾ എന്നിവിടങ്ങളിൽ ശ്രദ്ധ പുലർത്താനും ഡ്രൈവ് ചെയ്യുമ്പോൾ അക്രമാസക്തമായ ഹോൺ മുഴക്കുന്നതും ഉച്ചത്തിലുള്ള സംഗീതവും ഒഴിവാക്കാനും അഭ്യർഥിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)