
സുരക്ഷിത നഗരങ്ങളിൽ വീണ്ടും യുഎഇയിലെ ഈ എമിറേറ്റ്സ് ഒന്നാമത്
സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി അബൂദബി. നംബിയോ സുരക്ഷാ സൂചിക 2025ലാണ് അബൂദബി തുടർച്ചയായ ഒമ്പതാം വർഷവും ഒന്നാമതെത്തുന്നത്. 88.4 പോയിൻറാണ് അബൂദബി നേടിയത്. ദേശീയ സുരക്ഷാ കൗൺസിൽ പോലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ തുടർച്ചയായ ശ്രമഫലമായാണ് തലസ്ഥാന നഗരി ഈ നേട്ടം കൊയ്യുന്നത്.
കുറ്റകൃത്യ നിയന്ത്രണം മാത്രമല്ല, വ്യവസായ, വാണിജ്യ, താമസ കേന്ദ്രങ്ങളിൽ മുൻകരുതൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി അടുത്തിടെ സുരക്ഷാ പട്രോളും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ 10 സുരക്ഷിത നഗരങ്ങളിൽ യു.എ.ഇയിൽനിന്ന് അബൂദബിക്കു പുറമേ ദുബൈ, ഷാർജ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ഖത്തർ തലസ്ഥാന നഗരമായ ദോഹയാണ് പട്ടികയിൽ രണ്ടാമത്. 84.1 പോയൻറാണ് ദോഹക്ക് ലഭിച്ചത്.
83.8 പോയൻറോടെ ദുബൈ മൂന്നാമതും 83.8 പോയൻറോടെ തായ് വാനിലെ തായ് പേയി നാലാമതുമെത്തി. അഞ്ചാമതെത്തിയ ഷാർജക്കും 83.8 പോയൻറാണുള്ളത്. ബഹ്റൈൻ നഗരമായ മനാമയാണ് ആറാമത് (81 പോയൻറ്). ഒമാനിലെ മസ്ക്കത്ത് (80.9) ഏഴാമതും നെതർലാൻഡ്സിലെ ഹേഗ്(79.5)എട്ടാമതും ജർമനിയിലെ മ്യൂണിച് (79.4) ഒമ്പതാമതുമെത്തി. നോർവേയിലെ ട്രോൺഡ്ഹൈം(79.3)ആണ് പട്ടികയിൽ പത്താമതുള്ളത്. അക്രമം, പിടിച്ചുപറി, വസ്തുവകകൾ നശിപ്പിക്കൽ, ശാരീരികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കുറവോ അഭാവമോ വിലയിരുത്തിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയാറാക്കിയിട്ടുള്ളത്. പൂജ്യം മുതൽ 100 വരെയാണ് ഓരോന്നിനും മാർക്ക് നൽകുക. ഉയർന്ന മാർക്ക് ലഭിക്കുന്ന നഗരത്തിലായിരിക്കും മെച്ചപ്പെട്ട സുരക്ഷ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)