Posted By user Posted On

പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധു കസ്റ്റഡിയില്‍

പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് പോലീസ് പോക്സോ കേസെടുത്തു. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പോലീസിന് നൽകിയതിനെത്തുടർന്നാണു നടപടി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പോലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പോലീസ് ഇതിനായി ഇന്ന് കോടതിയിൽ‌ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ച് അമ്മ മൂഴിക്കുളത്തെത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. തിങ്കളാഴ്ച അങ്കണവാടിയിലെത്തി കുഞ്ഞിനെ കൂട്ടിയാണ് അമ്മ സ്വന്തം വീട്ടിലേക്കു പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. അമ്മ വീട്ടിലെത്തിയപ്പോൾ കുട്ടി കൂടെയുണ്ടായിരുന്നില്ല. കുട്ടിയെ ബസിൽവച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊഴിയെടുത്തപ്പോൾ അമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തിൽ പോലീസിനു സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനിൽ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണു കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ചാലക്കുടി പുഴയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *