സ്വവര്‍ഗലൈംഗീകതയ്ക്ക് നിര്‍ബന്ധിച്ചു, വെട്ടുകല്ലുകൊണ്ട് മര്‍ദിച്ച് മുഖം വികൃതമാക്കി; രാമനാട്ടുകരയിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു
കോഴിക്കോട്: രാമനാട്ടുകരയില്‍ ഒഴിഞ്ഞപറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് അയാളെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇജാസ് പോലീസിന് മൊഴി നല്കി. രാമനാട്ടുകര ഫ്ളൈഓവര്‍ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഞായറാഴ്ച രാവിലെയോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുകല്ലുകൊണ്ട് മര്‍ദിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പോലീസ് വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതി ഇജാസിന്റെ ബന്ധു അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നായിരുന്നു പോലീസ് അന്വേഷിച്ചത്. എന്നാല്‍, കസ്റ്റഡിയിലെടുത്ത ഇജാസിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കാരണം വെളിപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച് ഷിബിനും ഇജാസും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിന്‍, ഇജാസിനെ സ്വവര്‍ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ ഉപദ്രവിച്ചെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് മൊഴി നല്‍കിയത്. അതേസമയം, ഇജാസിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)