ശ്രദ്ധിക്കുക; പതിയിരിക്കുന്ന അപകടം, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത; മുന്നറിയിപ്പുമായി സെബി
ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) മുന്നറിയിപ്പ് നൽകി. നവംബർ 8-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്. സെബിയുടെ വിശദീകരണപ്രകാരം, ഡിജിറ്റൽ ഗോൾഡ് അല്ലെങ്കിൽ ഇ-ഗോൾഡ് ഉൽപ്പന്നങ്ങൾ സെക്യൂരിറ്റീസോ കമ്മോഡിറ്റീസോ ആയി പരിഗണിക്കപ്പെടുന്നില്ല, അതിനാൽ അവ സെബിയുടെ നിയമപരമായ നിയന്ത്രണ പരിധിയിൽ വരുന്നില്ല. ഇതുവഴി ഇത്തരം നിക്ഷേപങ്ങളിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത ഉയരുന്നുണ്ട്. ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകൾ അടച്ചുപൂട്ടുകയോ തട്ടിപ്പ് സംഭവിക്കുകയോ ചെയ്താൽ, നിക്ഷേപകർക്ക് പണം തിരിച്ചുപിടിക്കാൻ നിയമപരമായ സംരക്ഷണം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് സെബി മുന്നറിയിപ്പ് നൽകി.
നേരിട്ട് സ്വർണം വാങ്ങുന്നതിനുള്ള ഒരു ബദൽ മാർഗമായി ഈ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നു. വെറും 10 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇവ വിപണിയിൽ സജീവമായത്. ജ്വല്ലറികളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നിക്ഷേപം സാധ്യമാകുന്നത്. സ്വർണ്ണ നിക്ഷേപങ്ങളോടുള്ള ജനങ്ങളുടെ ആവേശം മുതലെടുത്ത് അനധികൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വർധിച്ചുവരുന്നതിനാൽ, നിക്ഷേപകർ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടണമെന്നും സെബി ഓർമ്മിപ്പിച്ചു. സെബിയുടെ നിയന്ത്രണ പരിധിയിൽ ഉൾപ്പെടുന്ന സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ആയി ഗോൾഡ് ഇ.ടി.എഫുകളും (Gold ETFs) കമ്മോഡിറ്റി ഡെറിവേറ്റീവുകളും കണക്കാക്കപ്പെടുന്നു എന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’; ഖത്തർ ദേശീയദിന മുദ്രാവാക്യം പുറത്തിറക്കി
ഈ വർഷത്തെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം പ്രഖ്യാപിച്ചു. “നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ” (Bikum ta’lu wa minkum tantazir) എന്ന പ്രചോദനാത്മകമായ മുദ്രാവാക്യം ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഓർഗനൈസിംഗ് കമ്മിറ്റി പുറത്തിറക്കി. ഈ മുദ്രാവാക്യത്തിന്റെ പ്രത്യേകത, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗത്തിൽ നിന്നാണ് ഇത് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് എന്നതാണ്. 2016-ൽ ഖത്തർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അമീർ നടത്തിയ പ്രസംഗത്തിലാണ് ഈ വാക്കുകൾ ഉരുത്തിരിഞ്ഞത്. “മനുഷ്യരാണ് ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാന നിർമ്മാണഘടകവും അതിന്റെ ഏറ്റവും വലിയ നിക്ഷേപവുമാണ്. ഖത്തർ നിങ്ങളിലാണ് നിക്ഷേപം നടത്തുന്നത്,” എന്ന് യുവാക്കൾക്ക് അഭിസംബോധന ചെയ്തുകൊണ്ട് അമീർ പറഞ്ഞിരുന്നു.
ഈ വാക്കുകൾ തന്നെയാണ് ഈ വർഷത്തെ മുദ്രാവാക്യത്തിന്റെ ആസ്പദം. ഒരു രാഷ്ട്രത്തിന്റെ ഉന്നമനവും നവോത്ഥാനവും മനുഷ്യരെ വളർത്തിപ്പടുക്കുന്നതിലൂടെയാണെന്ന് ഈ മുദ്രാവാക്യം ഓർമ്മിപ്പിക്കുന്നു.
സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി പറഞ്ഞു, അമീറിന്റെ പ്രചോദനാത്മകമായ സന്ദേശമാണ് ഈ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നത്. രാഷ്ട്രനിർമാണവും മനുഷ്യവികസനവും കൈകോർക്കുന്നുവെന്നും, ഖത്തറിന്റെ പുരോഗതി ജനങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1878-ൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി ഖത്തർ രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് ഓരോ വർഷവും ഡിസംബർ 18-ന് ദേശീയ ദിനം ആഘോഷിക്കുന്നത്. ഓരോ വർഷത്തെയും മുദ്രാവാക്യങ്ങൾ ഖത്തറിന്റെ ദേശീയ അഭിമാനവും വിശ്വസ്തതയും സ്വത്വബോധവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. ഖത്തർ എല്ലാ മേഖലകളിലും സമഗ്രവികസനം കൈവരിച്ച് ആഗോളതലത്തിൽ മാതൃകയായിത്തീർന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)