
യുഎഇയിൽ 8 വയസ്സുള്ള ഇന്ത്യൻ ബാലൻറെ മരണം, സ്കൂൾ ജീവനക്കാർക്ക് ശിക്ഷ
എട്ട് വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഷാർജ കോടതിയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കുട്ടിയുടെ മരണത്തിൽ ജീവനക്കാർക്ക് അനാസ്ഥ സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. ഇന്ത്യക്കാരനായ റാഷിദ് ഹബീബ് എന്ന എട്ട് വയസ്സുകാരനാണ് മുവേലയിലെ സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചത്.
കുട്ടിയുടെ കുടുംബത്തിന് ബ്ലഡ് മണിയായി 200,000 ദിർഹം (46 ലക്ഷം ഇന്ത്യൻ രൂപ) ഈ സ്കൂൾ ജീവനക്കാർ നൽകണമെന്നും ഷാർജ ഫെഡറൽ അപ്പീൽ കോടതി ഉത്തരവിൽ പറയുന്നു. കീഴ്ക്കോടതി വിധി തള്ളിയാണ് അപ്പീൽ കോടതിയുടെ ഉത്തരവ്. രണ്ട് ജീവനക്കാരും 2,000 ദിർഹം വീതം പിഴ അടയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുട്ടിയെ സ്കൂൾ ബസിൽ നിന്ന് ക്ലാസ്മുറി വരെ അനുഗമിക്കുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. സംഭവം നടക്കുമ്പോൾ റാഷിദിനൊപ്പം ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഗ്രേഡ് ഒന്നിലെ വിദ്യാർത്ഥിയായിരുന്ന റാഷിദ് ക്ലാസ്മുറിയിലേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. റാഷിദിനെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. കുട്ടിയുടെ മുഖത്ത് ചതവും കവിളെല്ലിൽ പൊട്ടലും തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് ഗുരുതര പരിക്കും ഉണ്ടായിരുന്നതായി ഷാർജ പൊലീസിൻറെ ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, സംഭവ സമയത്ത് റാഷിദിനെ ജീവനക്കാർ ആരും അനുഗമിച്ചിരുന്നില്ലെന്ന് കണ്ടെത്തി. റാഷിദ് വീഴുന്നതിന് തൊട്ട് മുമ്പ് മറ്റൊരു കുട്ടി റാഷിദിനെ അടിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ റാഷിദ് കുഴഞ്ഞുവീഴുന്ന ആ നിമിഷത്തെ ദൃശ്യങ്ങൾ വീഡിയോയിൽ ഇല്ലായിരുന്നു. ജീവനക്കാർ ആരെങ്കിലും ആ സമയം കുട്ടിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാകാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് നിരീക്ഷിച്ച കോടതി, ജീവനക്കാരുടെ അഭാവം ഗുരുതര അനാസ്ഥയാണെന്ന് വിലയിരുത്തി. തങ്ങൾക്കുണ്ടായത് വലിയ നഷ്ടമാണെന്നും ഒരു ദിവസം പോലും റാഷിദിനെ ഓർക്കാതെ കടന്നു പോകാറില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)