
യുഎഇയിൽ പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ പ്രവാസികൾ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പബ്ലിക് പ്രോസിക്യൂഷൻ
ദുബായിലെ ഒരു പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ രണ്ട് ഉസ്ബെക്കിസ്ഥാൻ പൗരന്മാർ മരിച്ച സംഭവത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ തർക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിലിൽ ആയിരുന്നു സംഭവം. വാഹനം ടയറിൽ കാറ്റടിക്കാൻ എത്തിയ സമയത്താണ് സംഭവം.പഴയ വൈരാഗ്യമാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാക്ക് തർക്കം കണ്ട് ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ രണ്ട് സംഘങ്ങൾ വെവ്വേറെ വാഹനങ്ങളിൽ പെട്രോൾ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. ചുവന്ന മെഴ്‌സിഡസ് കാറിൽ നിന്നിറങ്ങിയ ഒരാളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. രണ്ടാമത്തെയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റൊരു സംഘം പിടികൂടി.
ദുബായ് പൊലീസ് ഉടനടി സംഭവസ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേസിന്റെ ചുരുളഴിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ സംഭവത്തിൽ ഉൾപ്പെട്ട 11 പേരെയും മറ്റൊരു എമിറേറ്റിലെ ഒരു ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ തർക്കത്തിൽ പങ്കെടുത്തതായി സമ്മതിക്കുകയും മുൻകാല പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് മൊഴിനൽകുകയുമുണ്ടായി. ഇതൊരു വ്യക്തിപരമായ കാര്യമാണെന്നും പരസ്പരം അറിയുന്നവർ തമ്മിലുള്ള തർക്കമാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
കേസ് തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇത്തരം അക്രമ സംഭവങ്ങൾ വളരെ അപൂർവമാണെന്നും ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നായി തുടരുന്നുവെന്നും ദുബായ് പൊലീസ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)