Posted By user Posted On

മദ്യത്തിലും ചിക്കന്‍കറിയിലും കലര്‍ത്തിയത് 30ലേറെ ഗുളികകള്‍, ഗൾഫിൽ പ്രവാസിയായ ട്രാവൽ ഏജന്‍റിന്‍റെ മരണം കൊലപാതകം, അഞ്ച് പേർ അറസ്റ്റിൽ

ദുബായില്‍ നിന്ന് നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഇരുപത് വര്‍ഷമായി ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന 47കാരനായ ഡി. ശിഖാമണിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ തഞ്ചാവൂരിലെ പുലിയന്തോപ്പ് സ്വദേശിയാണ്. കോയമ്പത്തൂരിലെ പീലമേടിലാണ് സംഭവം. ഇയാളെ അജ്ഞാതമൃതദേഹമെന്ന നിലയിലാണ് സംസ്കരിച്ചത്. സംഭവത്തില്‍ പ്രതിപട്ടികയിലുള്ള ശാരദ നിലവിൽ വിദേശത്താണുള്ളത്. ഇവരെ ശാരദയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് ശേഷം ഭർത്താവിനേക്കുറിച്ച് വിവരമില്ലെന്നും കോയമ്പത്തൂർ സ്വദേശിനിയുമായി അവിഹിത ബന്ധമുണ്ടെന്നും കാണിച്ച് സിഗാമണിയുടെ ഭാര്യ പ്രിയ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ ഫോൺ ലൊക്കേഷൻ അടക്കമുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നത്. കോയമ്പത്തൂർ സ്വദേശിനിയായ ശാരദ ഷൺമുഖവുമായി ശിഖാമണി അവിഹിത ബന്ധത്തിലായിരുന്നു. ഭർത്താവിന്‍റെ മരണശേഷം ജോലി തേടിയായിരുന്നു ശാരദ ദുബായിലെത്തിയത്. ശിഖാമണിയും ശാരദയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഏപ്രിൽ 22ന് ശിഖാമണി ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയിരുന്നു. ഏപ്രിൽ 24 വരെ ഭർത്താവുമായി സംസാരിച്ചിരുന്നതായാണ് പ്രിയ പോലീസിനോട് വിശദമാക്കിയത്. ഇതിന് പിന്നാലെ ശിഖാമണിയെ ബന്ധപ്പെടാനാകാതെ വന്നതോടെ ദുബായിലുള്ള ശിഖാമണിയുടെ ബന്ധുക്കൾ ശാരദയെ കണ്ടിരുന്നു. എങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. പോലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശാരദയുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ, ശാരദയുടെ രണ്ടാനച്ഛനായ 69കാരൻ ത്യാഗരാജനെ പോലീസ് വിളിച്ചു. തിരുപ്പൂരിലാണെന്നായിരുന്നു ഇയാളുടെ മറുപടി. ഏപ്രിൽ 30 ന് സ്റ്റേഷനിലെത്തണമെന്ന് നിർദേശിച്ചിട്ടും ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയില്ല. ഇതോടെയാണ് ത്യാഗരാജനെ പോലീസ് ലൊക്കേറ്റ് ചെയ്തത്. ശാരദയുടെ ഭർത്താവ് ഗുണവേലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്കിടെ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു ഇയാള്‍. ദുബായില്‍ വെച്ച് ശാരദയും ശിഖാമണിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ശാരദ തുറന്ന് പറഞ്ഞതിന് പിന്നാലെ ക്രൂരമായി ആക്രമിച്ചതോടെ വിവരം ശാരദ അമ്മ ഗോമതിയോട് പറഞ്ഞിരുന്നു. ഇവർ മുഖേനയാണ് ശാരദയുടെ രണ്ടാനച്ഛൻ ത്യാഗരാജൻ വിവരം അറിയുന്നത്. ഇതോടെ ശിഖാമണിയെ കോയമ്പത്തൂരിലേക്ക് എത്തിക്കാൻ ഇയാൾ ശാരദയ്ക്ക് നിർദേശം നൽകുകയായിരുന്നു. ഏപ്രിൽ 24ന് രാത്രി ശാരദയുടെ ബന്ധുക്കളും ശിഖാമണിയും ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തി. മദ്യത്തിൽ മുപ്പതോളം ഉറക്കുഗുളിക കലർത്തുകയും വേദന സംഹാരി ഗുളികകളും ഉറക്കുമരുന്നും കലർത്തിയ ചിക്കൻ കറിയും ശിഖാമണിക്ക് നല്‍കി. ഭക്ഷണത്തിന് ശേഷം മയക്കത്തിലായ 47കാരനെ ത്യാഗരാജൻ കൊലപ്പെടുത്തി. അടുത്ത ദിവസം കരൂരിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട മൃതദേഹം തിരിച്ചറിയപ്പെടാതിരുന്നതിനാൽ ഏപ്രിൽ 28ന് അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്കരിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *